ഇന്ത്യ-ചൈന സൈനിക സംഘർഷം; നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത, വിഷയം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കാൻ പ്രതിപക്ഷം

ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്. അരുണാചലിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ സംഘർഷം കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ ചർച്ച ആവശ്യപ്പെട്ടേക്കും. സമ്മേളനത്തിന് മുന്നോടിയായി ബിജെപിയുടെ പാർലമെന്ററി പാര്‍ട്ടി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പങ്കെടുത്തേക്കും.
അതേസമയം തവാങ് മേഖലയിൽ സംഘർഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.ആണികള്‍ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഘർഷം നടന്നത് 9ന് രാവിലെയോടെയാണെന്നും സംഘർഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. പതിനഞ്ചിലധികം ചൈനീസ് പട്ടാളക്കാർക്ക് പരുക്കേറ്റെന്നാണ് സൂചന.
Read Also: ഇന്ത്യ-ചൈന ബന്ധം ഏറ്റവും ദുഷ്കരമായ ഘട്ടത്തില്‍; എസ്.ജയശങ്കര്‍
2020 മെയ് മാസത്തില്‍ ലഡാക്കിലെ പാന്‍ഗോഗ് താഴ് വരയില്‍ ചൈന ഉയര്‍ത്തിയ പ്രകോപനം പിന്നീട് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ യുദ്ധസമാനമായ സാഹചര്യമുണ്ടാക്കി. ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനികശക്തി കൂട്ടുകയും പുതിയ സൈനിക താവളങ്ങള്‍ ആരംഭിക്കുകയും ചെയ്തു. യുദ്ധത്തിന്റെ വക്കില്‍ നിന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമവായ നീക്കങ്ങളുണ്ടായത്. നിരവധി ഘട്ടങ്ങളിലായി നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലൂടെ അതിര്‍ത്തിയില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഇരുരാജ്യങ്ങളും അംഗീകരിച്ചു. എങ്കിലും ചില പ്രദേശങ്ങള്‍ ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിലാണെന്ന ആരോപണമുണ്ട്.
Story Highlights: India, China Troops Clash In Arunachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here