ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസിന്‍റെ റഫര്‍ റിപ്പോര്‍ട്ട്
ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്‍റെ റഫര്‍ റിപ്പോര്‍ട്ട് പുറത്ത്. സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണ്. ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റഫര്‍ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ( Saji Cheriyan’s anti constitutional speech Police report ).
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
സജി ചെറിയാന്റെ മന്ത്രിസ്ഥാനം തന്നെ തെറിക്കാനിടയായ കേസിലാണ് മുന്‍മന്ത്രിയെ വെള്ളപൂശി പൊലീസിന്റെ റഫര്‍ റിപ്പോര്‍ട്ട്. തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ തിരുവല്ല ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഭരണകൂടങ്ങള്‍ ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വര്‍ഗ്ഗത്തെ ചൂഷണത്തിന് വിധേയമാക്കുന്നു എന്ന് വിമര്‍ശനാത്മകമായി പ്രസംഗിക്കുക മാത്രമാണ് ചെയ്തത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവര്‍ മൊഴി നൽകിയതെന്നും റഫർ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം പരാതിക്കാര്‍ ആരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങളിലൂടെയും കണ്ട കാര്യങ്ങള്‍ മാത്രമാണ് മൊഴിയായി നല്‍കിയതെന്നും റഫര്‍ റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ അന്വേഷണം അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി പൊലീസ് പരാതിക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
Story Highlights: Saji Cheriyan’s anti constitutional speech Police report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here