Advertisement

വളഞ്ഞുവരുന്ന പന്ത് ഇടനെഞ്ചിലേറ്റുവാങ്ങി വലംകാൽ കൊണ്ട് വലയിലെത്തിക്കുക…! ആ മാന്ത്രികതയേ ലോകം പെലേ മാജിക് എന്നു വിളിച്ചു

December 30, 2022
Google News 1 minute Read
pele life story

ഫുട്ബോളിന്‍റെ മാത്രമല്ല കായിക ലോകത്തിന്‍റെ തന്നെ എക്കാലത്തേയും ഇതിഹാസതാരം. മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരം. ഗോളെണ്ണത്തിലും കേളീമികവിലും പെലെയെ മറികടക്കുന്ന ആരും മുൻപോ ശേഷമോ ഉണ്ടായിട്ടില്ല ( pele life story ).

വളഞ്ഞുവരുന്നൊരു പന്ത്. അത് ഇടനെഞ്ചിലേറ്റുവാങ്ങി സെക്കൻഡിന്‍റെ പകുതി സമയം കൊണ്ട് വലംകാൽ കൊണ്ട് വലയിലെത്തിക്കുക. ഈ വാചകം പറഞ്ഞുവരാൻ എടുക്കുന്ന സമയത്തിന്‍റെ നാലിലൊന്നുകൊണ്ട് ഗോളടിച്ച് ആഘോഷം തുടങ്ങുന്ന മാന്ത്രികതയേ ആണ് ലോകം പെലേ മാജിക് എന്നു വിളിച്ചത്. കാൽ ഇടത്തും വലത്തും ഒരു പോലെ വഴങ്ങുമെങ്കിലും പന്ത് എന്നും നെഞ്ചിലേറ്റു വാങ്ങിയാണ് എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്ന പേലേക്കു ശീലം. പെലെ എന്നാൽ ലോകത്തിന് മഴവില്ലുപോലെ വളഞ്ഞുവരുന്നൊരു പന്താണ്. വർണവെറിയുടേയും വിവേചനത്തിന്‍റെയും ലോകത്ത് മാരിവില്ല് തീർത്ത കേളീമികവിന്‍റെ പേരു കൂടിയാണ് എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ.

Read Also: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

പ്രതിരോധക്കാർ വളഞ്ഞുനിന്നതുകൊണ്ട് ഗോളടിക്കാൻ കഴിഞ്ഞില്ല എന്ന് പെലെ ഒരിക്കലും പറഞ്ഞിട്ടില്ല. വളഞ്ഞു നിന്നവരെ വെട്ടിച്ചുപോകുന്നതിലായിരുന്നു പെലെയുടെ സാഹസികത. അതുകൊണ്ടാണ് 1363 മത്സരങ്ങളിലായി 1297 ഗോളുകൾ പിറന്നത്. കളിക്കൊരു ഗോളിന് തൊട്ടടത്തുവരുന്ന ശരാശരി.

പതിനാറാം വയസിൽ 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീലിനായി ബൂട്ടുകെട്ടിയിറങ്ങി. ആദ്യ കളിയിൽ തന്നെ അർജന്‍റീനയ്ക്കെതിരേ ഗോൾ. പെലെയുടെ ആ ദേശീയ റെക്കോർഡ് ഇന്നും തിരുത്തപ്പെട്ടിട്ടില്ല. 1958ൽ പതിനേഴാം വയസിൽ ലോകകപ്പ് ഫൈനൽ കളിച്ചു നേടിയ താരം. ആ റെക്കോർഡും ഇന്നും ഇളകാതെ നിൽക്കുകയാണ്.

1962 ലെ ലോകകപ്പ് ആയപ്പോഴേക്ക് ഇരുപത്തിയൊന്നാം വയസിൽ ലോകത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന കായികതാരമായിരുന്നു പെലെ. രണ്ടാം വട്ടവും കിരീടം ചൂടിയ പെലെക്ക് 66 മോശം ലോകകപ്പായിരുന്നു. പരുക്കും മോശം റഫറീയിങ്ങും മൂലം ഇനി ലോകകപ്പിനില്ലെന്നു പ്രഖ്യാപിച്ച പെലെ 1970ൽ രാജ്യത്തിന്‍റെ സമ്മർദത്തിനു വഴങ്ങി. കളത്തിൽ നിന്നു തിരികെ കയറിയത് കപ്പുമായി തന്നെ ആയിരുന്നു. മൂന്നു ലോകകിരീടം നേടുന്ന ഒരേയൊരു താരം.

Story Highlights: pele life story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here