തലയിൽ രണ്ട് മുറിവ്, ലിഗമെൻ്റ് ഇഞ്ചുറി; ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ

വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു.
ഋഷഭിന് നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിൽ ലിഗമെൻ്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു.
ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിൻ്റെ വിൻഡ് സ്ക്രീൻ തകർത്താണ് പന്ത് കാറിൽ നിന്ന് പുറത്തുകടന്നത്.
പൊലീസ് നൽകുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു.
ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Story Highlights: rishabh pant injury bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here