രഞ്ജി ട്രോഫി: രണ്ടാം ദിനത്തിൽ നിരാശ; ഗോവയ്ക്കെതിരെ കേരളം 265 റൺസിനു പുറത്ത്

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഗോവയ്ക്കെതിരെ കേരളം 265 റൺസിനു പുറത്ത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിൽ ഭേദപ്പെട്ട സ്കോറിലായിരുന്ന കേരളം ആദ്യ സെഷനിൽ തന്നെ 18 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി. ഇതിൽ 12 റൺസും ജലജ് സക്സേനയാണ് സ്‌കോർ ചെയ്തത്. കേരളത്തിനായി രോഹൻ പ്രേം (112) ടോപ്പ് സ്കോറർ ആയപ്പോൾ സച്ചിൻ ബേബി (46), പൊന്നം രാഹുൽ (31) എന്നിവരും തിളങ്ങി. ഗോവയ്ക്ക് വേണ്ടി ലക്ഷയ് എ ഗാർഗ് നാല് വിക്കറ്റ് വീഴ്ത്തി.
ടീം സ്കോർ 247ൽ നിൽക്കെ രോഹൻ പ്രേമാണ് ആദ്യം പുറത്തായത്. 263ൽ സക്സേന മടങ്ങി. പിന്നീട് അടുത്തടുത്ത ഓവറുകളിൽ ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, സിജോമോൻ ജോസഫ് എന്നിവരും പുറത്തായി. അവസാന മൂന്ന് വിക്കറ്റ് രണ്ട് റൺസിനാണ് കേരളത്തിന് നഷ്ടമായത്. മറുപടി ബാറ്റിങ്ങിൽ ഗോവ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് നേടിയിട്ടുണ്ട്.
ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് ഈ കളി വിജയിക്കേണ്ടത് അനിവാര്യമാണ്. 3 മത്സരങ്ങളിൽ 2 ജയവും ഒരു സമനിലയും സഹിതം 13 പോയിൻ്റാണ് കേരളത്തിനുള്ളത്. ഇത്ര മത്സരങ്ങളിൽ നിന്ന് 2 ജയവും ഒരു പരാജയവുമുള്ള ഛത്തീസ്ഗഡ് 13 പോയിൻ്റുമായി രണ്ടാമതും മൂന്ന് മത്സരങ്ങളിൽ നിന്ന് തന്നെ ഒരു ജയവും രണ്ട് സമനിലയും സഹിതം 13 പോയിൻ്റ് തന്നെയുള്ള കർണാടക മൂന്നാമതുമാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമിനും 13 പോയിൻ്റ് വീതം ഉള്ളതിനാൽ ഇന്ന് വിജയിക്കാനായില്ലെങ്കിൽ കർണാടകയോ ഛത്തീസ്ഗഡോ ആദ്യ സ്ഥാനത്തെത്തും. ഇന്ന് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഛത്തീസ്ഗഡ് കർണാടകയെ നേരിടുകയാണ്. ഈ മത്സരഫലം കൂടി അനുസരിച്ചാവും കേരളത്തിൻ്റെ സ്ഥാനം.
Story Highlights: ranji trophy kerala 265 goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here