ഇത് ഇടത് സർക്കാരിന്റെ സ്ത്രീപക്ഷ തീരുമാനം; ആർത്തവാവധിയെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ചതിനെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളിൽ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആർത്തവദിനങ്ങളിലെ അധ്യയനം നഷ്ടപ്പെടുന്നവർക്ക് ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനാണ് തീരുമാനമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ( Menstrual leave pinarayi vijayan facebook post ).
വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചിരുന്നു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
Read Also: മാതൃകയായി കേരളം, എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചു
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സംസ്‌ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സർക്കാർ ഉത്തരവായിരിക്കുകയാണ്. ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളിൽ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആർത്തവദിനങ്ങളിലെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർത്ഥിനികൾക്ക് ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനാണ് തീരുമാനം. രാജ്യത്താദ്യമായിട്ടാണ് സർവ്വകലാശാല-കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതോടൊപ്പം തീരുമാനമെടുത്തിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണ് ഈ തീരുമാനം.
Story Highlights: Menstrual leave pinarayi vijayan facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here