“കരുത്താണ് ഈ സൗഹൃദം”; വീൽചെയറിൽ ഇരുന്ന് തന്റെ സിനിമ സ്വപ്നം പൂർത്തിയാക്കി അലൻ

അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ അരയ്ക്ക് താഴെ ചലനം നഷ്ടപ്പെട്ടെങ്കിലും വീൽചെയറിൽ ഇരുന്ന് സിനിമ എന്ന സ്വപ്നം പൂർത്തിയാക്കി അലൻ വിക്രാന്ത് എന്ന ചെറുപ്പക്കാരൻ. പേരാവൂര്‍ തുണ്ടിയില്‍ സ്വദേശിയാണ് അലൻ. ഒരു സിനിമാക്കഥ പോലെ തന്നെയാണ് അലന്റെ ജീവിതവും. 2018 സെപ്റ്റംബര്‍ ഒന്‍പതിന് സംഭവിച്ച വാഹനാപകടത്തിലാണ് അലന്റെ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെടുന്നത്. സുഹൃത്ത് നിധിനോടൊപ്പം അവന്റെ വീട്ടിലേക്ക് പോകുന്നതിനിടയ്ക്ക് ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു.
നിധിന്‍ തത്ക്ഷണം മരിച്ചു. നട്ടെല്ലിന് സാരമായി പരിക്കേറ്റ അലന്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. 50 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചെലവഴിച്ചു. ചക്രക്കസേരയിലാണ് ഇപ്പോൾ അലന്റെ സഞ്ചാരം. എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് അലൻ സിനിമ എന്ന സ്വപ്നം പൂർത്തീകരിച്ചിരിച്ചു. കണ്ണവത്തെയും വാഗമണ്ണിലെയും കാടുകളിൽ ഒരുമാസത്തോളം നീണ്ട ചിത്രീകരണം സുഹൃത്തുക്കളുടെ തോളിലേറി, അവരുടെ കൈക്കരുത്തിൽ നിശ്ചയദാർഢ്യത്തോടെ അലൻ പൂർത്തിയാക്കി.
Read Also: തീയറ്ററിൽ ആവേശത്തിരയിളക്കി പത്താൻ; ഷാരൂഖിൻ്റെ തിരിച്ചുവരവെന്ന് നിരൂപകർ
എല്ലാ പരിശ്രമങ്ങൾക്കുമൊടുവിൽ അലന്‍ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ‘ഗ്ലൂറ’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ആല്‍ബി അഗസ്റ്റി, ജോസു, ജസ്റ്റിൻ ടി ജെ, ബി.ഹരികൃഷ്ണന്‍, റിച്ചുമോന്‍ ജോസഫ്,സാന്‍ഡി സീറോ, ജിബിന്‍ ടി.ജോര്‍ജ്, ബിബിന്‍ ജോയ് എന്നി സുഹൃത്തുക്കളാണ് സിനിമ പൂർത്തീകരണത്തിന് അലന് താങ്ങും കരുത്തുമായി. ആല്‍ബി അഗസ്റ്റി, ജോസു, സാന്‍ഡി സീറോ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനു മുമ്പ് നിതിനെ കേന്ദ്രകഥാപാത്രമാക്കി അലന്‍ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. റെയിൻബോ യൂണിവേർസൽ സ്റുഡിയോസിന്റെ ബാനറിൽ ക്ലിന്റ് സെബാസ്റ്റ്യൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Story Highlights: story of gloora movie director Alan vikranth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here