ഇസ്രായേൽ വെടിവയ്പ്പ്; വെസ്റ്റ് ബാങ്കിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 10 ആയി

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 10 ആയി. മരിച്ചവരിൽ 61 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. 20-ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ജെനിൻ പട്ടണത്തിൽ സ്ഥിതി ചെയുന്ന അഭയാർത്ഥി ക്യാമ്പിലായിരുന്നു ആക്രമണം. ഇസ്രായേൽ നടത്തിയത് കൂട്ടക്കൊലയാണെന്ന് ഫലസ്തീൻ ആരോപിച്ചു.
കഴിഞ്ഞ വർഷം ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ഏറ്റവും രക്തരൂക്ഷിതമായ ദിനമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ജെനിൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള 9 പേരും ജറുസലേമിന് സമീപമുള്ള അൽ-റാം പട്ടണത്തിൽ 22 കാരനുമാണ് ഇസ്രായേൽ സൈനികരുടെ വെടിയേറ്റ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണ്. ‘കൂട്ടക്കൊല’ എന്നാണ് ഫലസ്തീൻ ഇതിനെ വിശേഷിപ്പിച്ചത്.
പരുക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലൻസുകൾക്ക് നേരെയും ആക്രമണം ഉണ്ടായതായി ആരോപണമുണ്ട്. ഇസ്രായേൽ സൈന്യം ആശുപത്രിക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചതായും റിപോർട്ടുകൾ ഉണ്ട്. എന്നാൽ ഇസ്ലാമിക് ജിഹാദ് തീവ്രവാദികളെ അറസ്റ്റ് ചെയ്യാനാണ് സൈന്യം എത്തിയതെന്ന് ഇസ്രായേൽ പറയുന്നു. വെടിവയ്പ്പിന് ശേഷം ജെനിനിൽ നിന്ന് പിൻവാങ്ങിയ ഇസ്രായേൽ സൈന്യം, സ്ത്രീയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിക്കുമെന്ന് അറിയിച്ചു.
അതേസമയം ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യയും കുവൈത്തും ഒമാനും രംഗത്തെത്തി. ഇസ്രായേലി അധിനിവേശവും ആക്രമണവും അവസാനിപ്പിക്കാനും സിവിലിയൻമാർക്ക് ആവശ്യമായ സംരക്ഷണം നൽകാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Story Highlights: Israel army kills 10 Palestinians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here