ജഡ്ജിയുടെ പേരിൽ കോഴ; കേസ് റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിനു തിരിച്ചടി

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസിന് ഹൈക്കോടതിയിൽ തിരിച്ചടി. സൈബി അന്വേഷണം നേരിടണമെന്നും ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്നതാണ് ആരോപണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അഭിഭാഷകനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും അന്വേഷണം നടക്കട്ടെയെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു. അന്വേഷണത്തെ നേരിട്ടുകൂടേയെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി സൈബിയോട് ചോദിച്ചു. സത്യം പുറത്തുവരണം. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലേ ഉചിതമെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.
ഇതിനിടെ കേസിൽ അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം കോടതി തളളി. അറസ്റ്റിന് ഉദ്ദേശ്യമില്ലെന്ന സർക്കാർ നിലപാട് കണക്കിലെടുത്താണ് നടപടി. പ്രാഥമികാന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. കേസിൽ സർക്കാരിന് നോട്ടീസയച്ച സിംഗിൾ ബെഞ്ച് ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റി.
Story Highlights: saiby jose high court appeal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here