സിപിഐഎം സംസ്ഥാന സമിതിയില്‍ ഇ.പി ജയരാജനും പി ജയരാജനും തമ്മിൽ വാക്‌പോര്

പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച ആരോപണങ്ങൾ ചോർന്നത് സിപിഐഎം അന്വേഷിക്കും. ഇ.പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങൾ ചോർന്നതാണ് പാർട്ടി അന്വേഷിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന ആവശ്യത്തിന് അന്തിമ തീരുമാനം സെക്രട്ടറിയേറ്റ് എടുക്കും. ‘ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ്’ എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ.പി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം.
സിപിഐഎം സംസ്ഥാന സമിതിയില്‍ ഇ.പി ജയരാജനും പി ജയരാജനും തമ്മിൽ വാക്‌പോര് ഉണ്ടായി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ.പി കുറ്റപ്പെടുത്തി. വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിത ശ്രമമുണ്ടായി. വിവാദമായപ്പോള്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടില്ല. വിഷയം വഷളാക്കുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇപിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് പി ജയരാജന്‍ വിശദീകരിച്ചു.
താന്‍ സ്വന്തം നിലയില്‍ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. മറ്റൊരാള്‍ എഴുതി നല്‍കിയത് സംസ്ഥാന സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്നും പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ അറിയിച്ചു. കഴിഞ്ഞ സംസ്ഥാനസമിതിയിലെ ചര്‍ച്ചകള്‍ ചോര്‍ന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു പൊതുവികാരം. സംസ്ഥാന സെക്രട്ടേറിയറ്റ് അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.
Story Highlights: EP Jayarajan and P Jayarajan in CPIM state committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here