ശിവശങ്കറുടെ അറസ്റ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം; റിമാൻഡ് റിപ്പോർട്ട് ട്വന്റിഫോറിന്

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുടെ അറസ്റ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകൾ പ്രധാന തെളിവെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളും കോഴയ്ക്ക് തെളിവാണ്. അന്വേഷണത്തോട് ശിവശങ്കർ സ്വീകരിച്ചത് പൂർണ്ണ നിസ്സഹകരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ( Sivasankar remand report )
എം ശിവശങ്കറെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 5 ദിവസത്തെ കസ്റ്റഡിയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന സി ബി ഐ കോടതി അനുവദിച്ചത്. തന്നെ ചോദ്യം ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ശിവശങ്കർ കോടതിയിൽ പറഞ്ഞു. ആവശ്യത്തിന് വൈദ്യസഹായം അനുവദിക്കണമെന്ന് ഇ ഡിക്ക് കോടതി നിർദേശം നൽകി.
ഇന്നലെ രാത്രി 11 മണിയോടെ അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ ഇന്ന് രാവിലെ 11 മണിക്ക് തന്നെ വൈദ്യ പരിശോധനയ്ക്കായി എണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂട്ടാക്കിയതേയില്ല. തന്നെ ചോദ്യം ചെയ്ത് പീഡിപ്പിക്കുകയാണെന്നും രണ്ട് ദിവസം തുടർച്ചയായ പന്ത്രണ്ട് മണിക്കുർ ചോദ്യം ചെയ്യലിൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞു. കസ്റ്റഡി ആവശ്യപ്പെട്ട ഇഡി ശിവശങ്കർ അന്വഷണവുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി ചോദ്യം ചെയ്യലിനിടയിൽ വിശ്രമം നൽകണമെന്നും വൈദ്യ സഹായം അനുവദിക്കണമെന്നും ഇഡിയോട് ആവശ്യപ്പെട്ടു. നേരത്തെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിലും ലൈഫ് മിഷൻ കോഴയിടപാടിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു ശിവശങ്കർ.
Story Highlights: Sivasankar remand report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here