‘നാല് ദിവസം കഴിഞ്ഞ് സുബിയുമൊത്ത് ഗൾഫിൽ പോയി പ്രോഗ്രാം ചെയ്യാനിരിക്കുകയായിരുന്നു’; നോബി മാർക്കോസ് ട്വന്റിഫോറിനോട്

സുബിയുടെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് താൻ മുക്തനായിട്ടില്ലെന്ന് നടൻ നോബി മാർക്കോസ് ട്വന്റിഫോറിനോട്. അടുത്ത ദിവസങ്ങളിൽ ഗൾഫിൽ പ്രോഗ്രാമിനായി പോകാനിരിക്കെയാണ് സുബി സുരേഷ് വിടവാങ്ങിയത്. ( nobi marcose about subi suresh )
‘ ഇപ്പോഴും ആ ഷോക്ക് മാറിയിട്ടില്ല. ഈ 26-ാം തിയതി ഒരുമിച്ച് ഗൾഫിൽ ഷോയ്ക്ക് വേണ്ടി പോകാനിരിക്കുകയായിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു സുബി. അന്ന് ഞങ്ങൾ കുറേ കാര്യങ്ങൾ സംസാരിച്ചിരുന്നു. എന്നെക്കാളൊക്കെ സീനിയറാണ് സുബി സ്‌റ്റേജിൽ. തീരാ നഷ്ടമാണ് സുബി’- നോബി മാർക്കോസ് പറഞ്ഞു.
രോഗവിവരത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് നോബി ട്വന്റിഫോറിനോട് പറഞ്ഞു. നാല് ദിവസം മുൻപ് മറ്റൊരാൾ പറഞ്ഞാണ് സുബി ആശുപത്രിയിലാണെന്ന് പോലും അറിയുന്നതെന്നും നോബി പറഞ്ഞു.
Read Also: 25 ദിവസത്തോളമായി ആശുപത്രിയിലായിരുന്നു; സുബിയുടെ പ്രതിശ്രുത വരൻ
കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ഇന്ന് സുബിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. നാളെ വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.
Story Highlights: nobi marcose about subi suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here