കൈക്കൂലി നൽകാത്തതിനാൽ സർക്കാർ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചു: 24 വാർത്തയെ തുടർന്ന് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി
ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായുള്ള ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പന്ത്രണ്ടു വയസുകാരൻ നിജിൻ രാജേഷിനും മാതാപിതാക്കൾക്കുമാണ് ദുരനുഭവമുണ്ടായത്. സൈക്കിളിൽ നിന്ന് വീണ് തോളിന് പരിക്കേറ്റ നിജിനെ ആശുപതിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം ക്യാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡോക്ടർ ചികിത്സക്കായി 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആയിരുന്നു ആരോപണം. 24 ന്യൂസ് പുറത്തുവിട്ട ന്യൂസിനെ തുടർന്നാണ് വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ. Government doctor asked bribe for treatment
ഇന്ന് രാവിലെയാണ് നിജിൻ സൈക്കിളിൽ നിന്ന് വീണ് പരിക്കേൽക്കുന്നത്. ഉടൻ തന്നെ കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 49 ഡോക്ടർമാരുള്ള ആശുപത്രിയിൽ ഉണ്ടായിരുന്നത് ക്യാഷ്വാലിറ്റി ഡോക്ടർമാർ മാത്രം ആയിരുന്നു. രാവിലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ എക്സ് റേ എടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന്, എക്സ് റേ പരിശോധിച്ച തോളെല്ലിന് പരുക്ക് ഉള്ളതായി അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ, തുടർ ചികിത്സ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടർ മോശമായി പെരുമാറിയതായും, കാഷ്വാലിറ്റിയിൽ നിന്ന് ഇറക്കിവിട്ടതായും ഇവർ ആരോപിക്കുന്നു.
ചികിത്സ ലഭിക്കുമെന്ന് കരുതി കുടുംബം കുട്ടിയുമായി മണിക്കൂറുകൾ കാത്തുനിന്നു. കുട്ടിയുടെ ദയനീയാവസ്ഥ കണ്ട മറ്റ് ജീവനക്കാർ കുട്ടിയുടെ കയ്യിൽ ഒരു ബാൻഡേജ് എങ്കിലും ഇടാൻ ആവശ്യപ്പെട്ടു. അതിന് പോലും ഡോക്ടർ കൂട്ടാക്കിയില്ല എന്നും ആക്ഷേപമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ മറ്റ് ആശുപത്രികളിൽ കുട്ടിയെ കാണിക്കാൻ കഴിയാതെ കുടുംബം മടങ്ങുകയായിരുന്നു. ഡോക്ടർ മുൻപും അപമര്യാതയായി രോഗികളോട് പെരുമാറിയിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. ആരോപണത്തിൽ ഡോക്ടർ പ്രതികരിച്ചില്ല.
സംഭവം വാർത്ത ആയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. കുട്ടിക്ക് ചികിത്സ ഉറപ്പാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഇടുക്കി യൂണിറ്റും ഇടപെട്ടു.
Story Highlights: Government doctor asked bribe for treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here