അദാനി വിഷയം ഇഡി അന്വേഷിക്കണമെന്ന് പ്രതിപക്ഷം; എംപിമാർ ബുധനാഴ്ച മാർച്ച് നടത്തും
യുകെയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടുന്നതിനിടെ, അദാനി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. 18 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ബുധനാഴ്ച യോഗം ചേരും. ആരോപണത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് എംപിമാർ പാർലമെൻ്റിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും.
ചൊവ്വാഴ്ച, അദാനി വിഷയം പാർലമെന്റിൽ വീണ്ടും ഉന്നയിച്ച പ്രതിപക്ഷം, അദാനി-ഹിൻഡൻബർഗ് വിഷയം സംയുക്ത പാർലമെന്ററി സമിതി(ജെപിസി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം ചൂണ്ടിക്കാട്ടി ഭരണപക്ഷം തിരിച്ചടിച്ചു. രാഹുല്‍ മാപ്പ് പറയണമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം. ഇതോടെ ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ദമായി.
ബഹളം തുടര്‍ന്നതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. സമ്മേളനം ആരംഭിച്ചയുടന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭയില്‍ ഉന്നയിച്ചത്. അതേസമയം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി ജയറാം രമേശ് രംഗത്തുവന്നു. ന്യായമായ ആവശ്യം ഉന്നയിക്കാൻ മോദി സർക്കാർ സംയുക്ത പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്ന് ജയറാം രമേഷ് ട്വീറ്റിൽ കുറിച്ചു.
Story Highlights: Opposition wants ED to investigate Adani issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here