‘ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടേ, അടുത്ത തവണ തോറ്റുപോകും’; പ്രതിപക്ഷ അംഗങ്ങളെ സഭയില്‍ പരിഹസിച്ച് സ്പീക്കര്‍

ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരളത്തില്‍ 900ത്തിലധികം തദ്ദേശ സ്ഥാപനങ്ങളുണ്ട്. എല്ലാ പ്രശ്‌നങ്ങളും നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.
സീറ്റില്‍ ഇരിക്കാതെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുന്നവരെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്നും പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ പരിഹസിച്ചു. ചെയറിന്റെ മുഖം മറച്ച് ബാനര്‍ പിടിച്ച അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും സ്പീക്കര്‍ താക്കീതുനല്‍കി.
ഷാഫി പറമ്പില്‍ എംഎല്‍എയുടെ പേരെടുത്ത് പറഞ്ഞാണ് അടുത്ത തവണ തോറ്റുപോകുമെന്ന് സ്പീക്കര്‍ പറഞ്ഞത്.
ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചി കോര്‍പറേഷനിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് ആദ്യം തന്നെ സ്പീക്കര്‍ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി.
Read Also: ബ്രഹ്മപുരം ഇന്നും സഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധവുമായി പ്രതിപക്ഷം
കഴിഞ്ഞ ദിവസം ചേര്‍ന്ന കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പങ്കെടുക്കില്ലെന്ന് കത്ത് നല്‍കിയിരുന്നു. പിന്നെ എങ്ങനെയാണ് കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദിച്ചതെന്ന് മന്ത്രി പി രാജീവ് ചോദിച്ചു. പിന്നാലെ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധ ബാനര്‍ സ്പീക്കറുടെ മുഖം മറച്ചെന്നും സ്പീക്കര്‍ പറഞ്ഞു..
Story Highlights: Speaker AN shamseer criticize opposition MLA’s
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here