തൃശ്ശൂർ ചേർപ്പിലെ സദാചാര കൊലപാതക കേസ് ; ഒരാൾ കൂടി പിടിയിൽ

തൃശ്ശൂർ ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. ചിറക്കൽ സ്വദേശി അനസ് ആണ് പിടിയിലായത്. ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ ആയിരുന്നു അറസ്റ്റ്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. ( Thrissur moral policing murder one more arrested )
ചേർപ്പ് തിരുവാണിക്കാവിനടുത്ത് കഴിഞ്ഞ പതിനെട്ടിനാണ് സഹർ എന്ന യുവാവിന് നേരെ സദാചാര ആക്രമണമുണ്ടായത്. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറാണ് സഹർ. വനിതാ സുഹൃത്തിനെ കാണാനത്തിയതുമായിബന്ധപ്പെട്ടാണ് സഹറിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചത്. ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വളഞ്ഞിട്ട് ചവിട്ടി വീഴ്ത്തിയായിരുന്നു മർദനം. പുലർച്ചെയോടെ വീട്ടിലെത്തിയ സഹറിന്റെ ആരോഗ്യനില വഷളായി. തുടർന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ശരീരമാസകലം പരിക്കേറ്റിരുന്നു. വൃക്കയ്ക്ക് ഗുരുതരമായ തകരാറുണ്ടായി. വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് മാച്ച് 7ന് ഉച്ചയോടെയാണ് മരണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പത്ത് പേരാണ് സഹറിനെ ആക്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറയ്ക്കൽ കോട്ടം നിവാസികളായ രാഹുൽ, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുൺ, എട്ടുമന സ്വദേശി ജിഞ്ചു ജയൻ, ചിറയ്ക്കൽ സ്വദേശി അമീർ എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരുമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മർദനമടക്കമുള്ള വകുപ്പുകൾ ചേർത്തായിരുന്നു ആദ്യം പൊലീസ് കേസെടുത്തിരുന്നത്. സഹറിന്റെ മരണത്തോടെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
Story Highlights: Thrissur moral policing murder one more arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here