‘ആത്മഹത്യ ചെയ്യാനാണ് പെട്രോളുമായി അയാൾ കയറിയതെന്നാണ് ആദ്യം കരുതിയത്, ഉടൻ അയാളെ തട്ടിമാറ്റി ഞാൻ ഓടി’; ദൃക്‌സാക്ഷി ട്വന്റിഫോറിനോട്

കേരളത്തെ നടുക്കുന്നതായിരുന്നു ഇന്നലെ നടന്ന ട്രെയിൻ ദുരന്തം. ഇന്നലെ രാത്രി 9 മണിയോടെ അജ്ഞാതനായ വ്യക്തി ആലപ്പുഴ-കണ്ണൂർ ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ( eye witness about alappuzha kannur express train fire )
സംഭവത്തിലെ ദൃക്‌സാക്ഷി പറയുന്നതിങ്ങനെ : ‘ചുമന്ന ഷർട്ടിട്ട ഒരു വ്യക്തി ഡി 1 കോച്ചിലെത്തി. അയാളുടെ കൈയിൽ രണ്ട് പെട്രോൾ കുപ്പികളുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അത് മനസിലായി. പക്ഷേ, ബൈക്കിലടിക്കാനും മറ്റും ആളുകൾ പെട്രോൾ കൊണ്ടുപോകാറുണ്ടല്ലോ. അയാൾ ഉടൻ മൂടി തുറന്നു. ആത്മഹത്യ ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. ഉടൻ ഞാൻ അയാളെ തട്ടിത്തെറിപ്പിച്ച് കോറിഡോറിലേക്ക് കടന്നു. അപ്പോൾ തന്നെ അയാൾ യാത്രക്കാരുടെ മേലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.
ട്രെയിനിൽ യാതൊരു വിധ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട് പറഞ്ഞു. വളരെ ശാന്തമായി വന്നാണ് അക്രമി പെട്രോൾ ഒഴിച്ച് തീ വച്ചതെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. ഡി1 ൽ ഉണ്ടായിരുന്ന എല്ലാവരും ഡി2 വിലേക്ക് ഓടി കയറിയത്. ഡി2 ൽ ഉള്ള യാത്രക്കാരാണ് ചങ്ങല വലിച്ചത്. പാലത്തിന് മുകളിൽ ട്രെയിനിൽ എത്തിയപ്പോഴായിരുന്നു ചങ്ങല വലിച്ചത്. അതുകൊണ്ട് ആശുപത്രിയിൽ യാത്രക്കാരെ എത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നു.
അതേസമയം, അപകടം നടന്ന റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ബാഗ് കണ്ടെടുത്തു. ബാഗിൽ നിന്ന് ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണും കണ്ടെടുത്തു. ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ മാവോയിസ്റ്റ് ലഘുലേഖകൾ ഉണ്ടെന്നും സൂചനയുണ്ട്. പ്രതിയുടേത് എന്ന് സംശയിക്കുന്ന വ്യക്തിക്ക് അതുകൊണ്ട് തന്നെ മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ബാഗ് ഇവിടെ ഉപേക്ഷിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിവരങ്ങൾ ശേഖരിക്കുകയാണ്.
Story Highlights: eye witness about alappuzha kannur express train fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here