മാണി വിഭാഗത്തെ കൂട്ടിക്കൊണ്ടുപോയത് ഇങ്ങനെയൊരു കൊലച്ചതിക്കായിരുന്നോ, 2 ജനപ്രിയപദ്ധതികളെ പിണറായിനശിപ്പിച്ചു; കെ. സുധാകരൻ

കേരള കോൺഗ്രസ് എം നേതാവ് കെഎം മാണിയുടെ നാലാം ചരമവാർഷികം ആചരിച്ചപ്പോൾ അദ്ദേഹം ഹൃദയത്തോട് ചേർത്തുപിടിച്ച രണ്ട് ജനപ്രിയപദ്ധതികളെ പിണറായി സർക്കാർ കൊല്ലാക്കൊല ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യുഡിഎഫിൽ നിന്ന് മാണി വിഭാഗത്തെ കൂട്ടിക്കൊണ്ടുപോയത് ഇങ്ങനെയൊരു കൊലച്ചതിക്കായിരുന്നോയെന്ന് സുധാകരൻ ചോദിച്ചു. ( Karunya Health Scheme K. Sudhakaran criticized Pinarayi Vijayan ).
മാണിസാർ ധനമന്ത്രിയായിരുന്നപ്പോൾ ഏറെ പ്രശംസ പിടിച്ചു പറ്റിയ കാരുണ്യ പദ്ധതിയും റബർവില സുസ്ഥിരതാ പദ്ധതിയുമാണ് ഇപ്പോൾ തകർന്നടിഞ്ഞത്. കാരുണ്യ പദ്ധതിക്ക് 500 കോടിയിലധികം രൂപ കുടിശികയായതിനെ തുടർന്ന് പദ്ധതി തന്നെ ഇല്ലാതായെന്നു പറയാം. റബർവില സ്ഥിരതാ ഫണ്ടിലേക്ക് 2022- 23 വർഷം 500 കോടി രൂപ വകയിരുത്തിയിട്ട് ഈ സാമ്പത്തിക വർഷം ചെലവാക്കിയത് വെറും 33.195 കോടി രൂപയാണ്. ലക്ഷക്കണക്കിനു കർഷകർ വിലസ്ഥിരതാ ഫണ്ടിലേക്ക് അപേക്ഷിച്ച് പണം കിട്ടാതെ വലയുന്നു. റബർ വില ഭൂമിയോളം താഴ്ന്ന് കർഷകർ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് പിണറായി സർക്കാരിന്റെ കടുംവെട്ട്.
Read Also: പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചത് പ്രഹസനം; കെ. സുധാകരൻ
യുഡിഎഫ് സർക്കാർ തുടങ്ങിയ കാരുണ്യ പദ്ധതിയുടെ ധനസമാഹാരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും ലോട്ടറി വകുപ്പിനെ ഇതിന്റെ നടത്തിപ്പ് ഏല്പിക്കുകയും ചെയ്തിരുന്നു. വെറും രണ്ടു വർഷംകൊണ്ട് 1.42 ലക്ഷം പേർക്ക് 1200 കോടി രൂപയുടെ ചികിത്സാസഹായം നല്കി കാരുണ്യ പദ്ധതി ജനങ്ങളുടെ ഹൃദയം കവർന്നു. സാന്റിയാഗോ മാർട്ടിൻ സംസ്ഥാനത്തുനിന്ന് പ്രതിവർഷം കൊള്ളയടിച്ചിരുന്ന 3655 കോടി രൂപ കാരുണ്യലോട്ടറിയിലേക്ക് ഒഴുകിയെത്തിയപ്പോൾ കാരുണ്യ പദ്ധതി ദേശീയതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടു. ഇടതുസർക്കാർ അധികാരമേറ്റ അന്നു മുതൽ മുടന്താൻ തുടങ്ങിയ പദ്ധതി ലോട്ടറി വകുപ്പിൽ നിന്ന് ആരോഗ്യവകുപ്പിലേക്ക് എടുത്തുമാറ്റി മറ്റു ചില പദ്ധതികളുമായി കൂട്ടിക്കെട്ടി ദയാവധം നടപ്പാക്കുകയാണു ചെയ്തത്.
റബറിന് 150 കോടി രൂപ ഉറപ്പാക്കുന്ന പദ്ധയിലേക്ക് 800 കോടി രൂപയാണ് യുഡിഎഫ് സർക്കാർ വകയിരുത്തിയത്. ഈ പദ്ധതിയേയും പ്രതികാര ബുദ്ധിയോടെ ഇല്ലാതാക്കിയതോടെ റബർ കർഷകരും കൊടിയ വഞ്ചനയ്ക്ക് ഇരയായെന്ന് സുധാകരൻ പറഞ്ഞു.
Story Highlights: Karunya Scheme K. Sudhakaran criticized Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here