ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനുള്ള കാരണങ്ങൾ സർക്കാർ ബോധിപ്പിക്കണമെന്ന് സുപ്രിം കോടതി

ബിൽക്കിസ് ബാനു കേസ് പ്രതികളെ വിട്ടയക്കാനുള്ള കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്ന് സുപ്രിം കോടതി. പ്രതികൾ ഭയനാകമായ കുറ്റകൃത്യമാണ് ചെയ്തത് എന്ന് നിരീക്ഷിച്ച കോടതി സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞു. ജസ്റ്റിസുമായ കെഎം ജോസഫ്, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നിരീക്ഷണം. (Bilkis Bano supreme court)
പ്രതികൾക്ക് ലഭിച്ചത് 1500 ദിവസത്തെ പരോളാണ്. സാധാരണ പൗരന് ഇത് ലഭിക്കുമോ എന്ന് കോടതി ചോദിച്ചു. ഇന്ന് ബിൽക്കീസ് ബാനുവിനു സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാം. ഒരു ഗർഭിണി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. ഒട്ടേറെ പേർ കൊല്ലപ്പെട്ടു. ഇത് സാധാരണ കൊലക്കേസായി കണക്കാക്കാനാവില്ല. പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനം എന്തെന്നതാണ് ചോദ്യം. വിട്ടയക്കാനുള്ള കാരണങ്ങൾ അറിയിച്ചില്ലെങ്കിൽ തങ്ങൾ സ്വയം തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.
അതേസമയം, കോടതിയുടെ ഈ ആവശ്യത്തിനെ ഗുജറാത്ത് സർക്കാരും കേന്ദ്രവും ചോദ്യം ചെയ്യുമെന്നാണ് സൂചന. എന്തുകൊണ്ട് ഇവരെ മോചിപ്പിച്ചു എന്നതിനുള്ള തെളിവ് നൽകാൻ തയ്യാറല്ലെനാണ് സർക്കാരിൻ്റെ നിലപാട്.
Read Also: പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയാണ് ബൽക്കിസ് ബാനു ഹർജി നൽകിയത്. സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
2002-ലെ ഗുജറാത്ത് കലാപകാലത്ത് രക്ഷപ്പെടുന്നതിനിടെ ഗർഭിണിയായ ബിൽക്കിസ്‍ ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസ്സുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടക്കൊല ചെയ്തെന്നുമാണ് കേസ്. ശിക്ഷിക്കപ്പെട്ട പ്രതികൾ മോചനം തേടി സുപ്രിം കോടതിയെ സമീപിച്ചത് കഴിഞ്ഞ വർഷമാണ്. ഗുജറാത്ത് സർക്കാരിനോട് വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ സുപ്രിം കോടതി ഉത്തരവിട്ടത് കഴിഞ്ഞ മേയ് 13-നായിരുന്നു. ഈ ഉത്തരവാണ് ചില ഹർജികളിൽ ചോദ്യം ചെയ്യുന്നത്. ബിൽക്കിസും ഈ ആവശ്യമുന്നയിച്ച് ഹർജി നൽകിയിരുന്നു. എന്നാൽ, ഹർജി സുപ്രിം കോടതി തള്ളി. പിന്നീടാണ് അവർ ഗുജറാത്ത് സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത്. സുപ്രിം കോടതി വിഷയം പരിശോധിക്കാൻ ആവശ്യപ്പെട്ട് രണ്ടുമാസം കഴിഞ്ഞപ്പോൾ എല്ലാ പ്രതികളെയും വിട്ടയക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15ന് 11 പ്രതികൾ മോചിതരായി.
Story Highlights: Bilkis Bano Case supreme court gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here