എ.ഐ. ക്യാമറ: ഉപകരാറില്‍ തെറ്റില്ല, രേഖകള്‍ പൊതുജനമധ്യത്തില്‍ വരും; മന്ത്രി പി.രാജീവ്

എ.ഐ. ക്യാമറ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. എ.ഐ. ക്യാമറ ഇടപാടില്‍ കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. കെല്‍ട്രോണ്‍ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകള്‍ പൊതുജനമധ്യത്തില്‍ വരും. ഉപകരാര്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമറകളുടെ പരിപാലനത്തിനല്ല, സൗകര്യമൊരുക്കാനാണ് 67 കോടി ചെലവിടുന്നതെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എന്‍സി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. എ ഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ യുഡിഎഫ് മുന്നോട്ടുവയ്ക്കുകയാണെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.
എ ഐ ക്യാമറ വിവാദം ഉയര്‍ത്തി അടുത്ത മാസം 20ന് സെക്രട്ടറിയേറ്റ് വളയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. എ ഐ ക്യാമറയെന്നല്ല അഴിമതി ക്യാമറയെന്നാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കെല്‍ട്രോണ്‍ മുന്‍ എംഡി ഇപ്പോള്‍ ഊരാളുങ്കലിലെ ജീവനക്കാരിയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പുകമറയുണ്ടായിട്ട് എല്ലാം അഴിമതിയാണെന്ന് പറയുന്നതില്‍ കഴമ്പില്ല. സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സുരക്ഷയുമായി ബന്ധപ്പെട്ട വളരെ വലിയൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Minister P Rajeev on ai camera keltron
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here