ചെഗുവേരയെ പിടികൂടിയ ബൊളീവിയൻ ജനറൽ അന്തരിച്ചു

ക്യൂബൻ വിപ്ലവകാരി ഏണസ്റ്റോ “ചെ” ചെഗുവേരയെ പിടികൂടി ദേശീയ നായകനായി മാറിയ ബൊളീവിയൻ ജനറൽ ഗാരി പ്രാഡോ സാൽമൺ (84) അന്തരിച്ചു. സോഷ്യൽ മീഡിയയിലൂടെ മകൻ ഗാരി പ്രാഡോ അറൗസാണ് മരണവാർത്ത അറിയിച്ചത്. (Bolivian general who captured ‘Che’ Guevara dies)
ഏപ്രിൽ പകുതി മുതൽ പ്രാഡോ സാൽമൺ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘അത്ഭുതകരമായ വ്യക്തിയായിരുന്നു എൻ്റെ പിതാവ്. ഞങ്ങൾക്ക് സ്നേഹത്തിന്റെയും സത്യസന്ധതയുടെയും മാന്യതയുടെയും പാരമ്പര്യം അദ്ദേഹം പകർന്നു നൽകി’- അറൗസ് ഫാസ്‌ബോക്കിൽ കുറിച്ചു.
1967 ഒക്ടോബർ 8-ന് ബൊളീവിയൻ കാട്ടിൽ വെച്ച്, ക്യൂബൻ കമ്മ്യൂണിസ്റ്റ് വിപ്ലവകാലത്ത് ഫിദൽ കാസ്‌ട്രോയ്‌ക്കൊപ്പം പേരെടുത്ത ചെ ഗുവേരയെ പിടികൂടിയ സൈന്യത്തെ നയിച്ചത് ഗാരി പ്രാഡോ സാൽമണായിരുന്നു. അക്കാലത്ത് ബൊളീവിയയിൽ വലതുപക്ഷ സൈനിക ഗവൺമെന്റായിരുന്നു ഉണ്ടായിരുന്നത്. സൈനിക നീക്കത്തിൽ പരിക്കേറ്റ ചെഗുവേരയെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ വധിക്കുകയായിരുന്നു.
യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന കാലമായിരുന്നു അത്. ചെ ഗുവേരയെ പിടികൂടിയതിലെ പങ്കിന് ബൊളീവിയ അദ്ദേഹത്തെ ദേശീയ നായകനായി പ്രഖ്യാപിച്ചു. 1981ൽ നട്ടെല്ലിന് അബദ്ധത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പ്രാഡോ, 1988 ലാണ് സൈന്യത്തിൽ നിന്ന് വിരമിക്കുന്നത്.
തുടർന്നുള്ള ജീവിതം വീൽചെയറിൽ ചെലവഴിച്ച ജനറൽ പ്രാഡോ, 1967-ൽ തന്റെ വിജയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. ‘ഹൗ ഐ ക്യാപ്ചർ ചെ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.
Story Highlights: Bolivian general who captured ‘Che’ Guevara dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here