ലക്നൗ താരങ്ങൾക്കെതിരെ നട്ടും ബോൾട്ടും വലിച്ചെറിഞ്ഞ് ഹൈദരാബാദ് ആരാധകർ

ഐപിഎൽ മത്സരത്തിനിടെ ലക്നൗ സൂപ്പർ ജയൻ്റ്സ് താരങ്ങൾക്കെതിരെ നട്ടും ബോൾട്ടും വലിച്ചെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ് ടീം ആരാധകർ. ഇന്ന് വൈകുന്നേരം ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഇക്കാര്യം ലക്നൗ സൂപ്പർ ജയൻ്റ്സ് ഫീൽഡിംഗ് പരിശീലകൻ ജോണ്ടി റോഡ്സ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരിച്ചു. (srh fans threw lsg)
Not at the dugout, but at the players. They hit Prerak Mankad on the head while he was fielding at long on. #noton https://t.co/4yxmuXh7ZF
— Jonty Rhodes (@JontyRhodes8) May 13, 2023
സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നിംഗ്സിൻ്റെ 19ആം ഓവറിലായിരുന്നു സംഭവം. ആവേശ് ഖാൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ബീമറായിരുന്നെങ്കിലും തേർഡ് അമ്പയർ അത് അനുവദിച്ചില്ല. ഓൺഫീൽഡ് അമ്പയർ നോ ബോൾ വിളിച്ചെങ്കിലും ലക്നൗ അത് റിവ്യൂ ചെയ്യുകയും തേർഡ് അമ്പയർ ഓൺഫീൽഡ് അമ്പയറിൻ്റെ തീരുമാനം തിരുത്തുകയുമായിരുന്നു. ഈ സമയത്ത് ഹെൻറിച് ക്ലാസനും അബ്ദുൽ സമദുമാണ് ബാറ്റ് ചെയ്തത്. തേർഡ് അമ്പയറിൻ്റെ തീരുമാനത്തിലുള്ള അമർഷം ഹൈദരാബാദ് താരം ഹെൻറിച് ക്ലാസൻ അമ്പയർമാരെ അറിയിച്ചു. അടുത്ത പന്ത് ബൗണ്ടറി പോയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നാലെ അല്പസമയം കളി തടസപ്പെട്ടു.
Read Also: സിംബാബ്വെ ക്രിക്കറ്റർ ഹീത്ത് സ്ട്രീക്ക് ഗുരുതരാവസ്ഥയിൽ; മരണക്കിടക്കയിലെന്ന് റിപ്പോർട്ട്
ഹൈദരാബാദ് ആരാധകർ ലക്നൗ ഡഗൗട്ടിലേക്ക് നട്ടും ബോൾട്ടും വലിച്ചെറിഞ്ഞു എന്നാണ് ആദ്യ ഘട്ടത്തിൽ വന്ന റിപ്പോർട്ട്. എന്നാൽ, ജോണ്ടി റോഡ്സ് അത് തിരുത്തി. താരങ്ങൾക്ക് നേരെയായിരുന്നു ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ലോംഗ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്ന പ്രേരക് മങ്കാദിൻ്റെ തലയിലാണ് ഇത് കൊണ്ടതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മത്സരത്തിൽ സൺറൈസേഴ്സ് മുന്നോട്ടുവച്ച് 183 റൺസ് വിജയലക്ഷ്യം ലക്നൗ അവസാന ഓവറിൽ മറികടന്നു. ഹെൻറിച് ക്ലാസൻ (29 പന്തിൽ 47) ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ 13 പന്തിൽ 44 റൺസ് നേടി പുറത്താവാതെ നിന്ന നിക്കോളാസ് പൂരാനാണ് ലക്നൗവിനു ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. 45 പന്തിൽ 64 റൺസ് നേടി പുറത്താവാതെ നിന്ന പ്രേരക് മങ്കാദും ലക്നൗവിനായി തിളങ്ങി. മങ്കാദിൻ്റെ ആദ്യ ഐപിഎൽ സീസണായിരുന്നു ഇത്. ജയത്തോടെ ലക്നൗ പോയിൻ്റ് പട്ടികയിൽ രാജസ്ഥാനെ പിന്തള്ളി നാലാം സ്ഥാനത്തേക്കുയർന്നു.
Story Highlights: srh fans threw nuts and bolts lsg players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here