തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ; ചെറുപുഴയിലെ മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയി

തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്തെ നഗര മേഖലയിൽ ഒരു മണിക്കൂറായി ഇടിമിന്നല്ലോട് കൂടിയ മഴയാണ് പെയ്യുന്നത്. മലയോര മേഖലയിൽ രണ്ടര മണിക്കൂറായി മഴ പെയ്യുകയാണ്. കോഴിക്കോട് മലയോര മേഖലയിലാണ് കനത്ത കാറ്റും മഴയുമുള്ളത്. മഴയും നീരൊഴുക്കും ശക്തമായതോടെ തിരുവമ്പാടി പുന്നക്കൽ ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പുഴയിൽ പാലം പണിക്കായി താൽക്കാലികമായി നിർമ്മിച്ച പാലം ചെറുപുഴയിലെ മലവെള്ളപ്പാച്ചിൽ ഒലിച്ചുപോയി. ചേമഞ്ചേരി കാപ്പാട് ഏരൂൽ ഭാഗത്ത് ശക്തമായ ഇടിമിന്നലുമുണ്ടായി. ചില വീടുകൾക്ക് ഇടിമിന്നലിൽ കേട്പാടും സംഭവിച്ചിട്ടുണ്ട്. മുൻവശത്തെ ജനലുകൾക്കും ഭിത്തികൾക്കുമാണ് കേട്പാട് പറ്റിയത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കിയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുകയാണ്.
പല സ്ഥലത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണെങ്കിലും കേരള, കർണാടക, തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Heavy rain over Thiruvananthapuram and Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here