കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ കോഴിക്കോട് പിടിയില്‍
‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജില്‍ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവര്‍.
ചക്കിന്‍കടവ് സ്വദേശി ഫസലുദീന്‍ എം പി, മകന്‍ ഫാസില്‍, ഫസലുദീന്റെ സഹോദരന്റെ മകന്‍ മുഹമ്മദ് ഷിഹാന്‍, ഫാസിലിന്റെ സുഹൃത്തുക്കളായ മാത്തോട്ടം സ്വദേശി അന്‍ഷിദ്, കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. മോഷണ മുതല്‍ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍. ഡിസിപി കെ ഇ ബൈജുവിന്റെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് എസ്എച്ച്ഒ എം എല്‍ ബെന്നി ലാലുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also: ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ല; തൃശൂരിൽ വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിന് ക്രൂര മർദ്ദനം
മലാപ്പറമ്പിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് കാണാതായ മൊബൈല്‍ ഫോണുകള്‍ അടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരില്‍ നിന്ന് കണ്ടെടുത്തു. നല്ലളം സ്റ്റേഷനിലെ ബൈക്ക് മോഷണക്കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന ഇവര്‍ ഈ മാസം ആറിനാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 30 പവന്‍ സ്വര്‍ണം മോഷണം പോയ അന്നുതന്നെയാണ് കസബ സ്റ്റേഷന്‍ പരിധിയില്‍ മൊബൈല്‍ ഫോണ്‍ മോഷണവും നടന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വലയിലാകുകയായിരുന്നു. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Story Highlights: Robbery gang arrested in Kozhikode including father and son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here