മരുന്നു സംഭരണ ശാലയിലെ തീപിടുത്തം: സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കി ഫയർഫോഴ്‌സ്

കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ ശാലയിലെ തീപിടുത്തതിന് പിന്നാലെ സംസ്ഥാന വ്യാപക പരിശോധന നടത്തി ഫയർഫോഴ്‌സ്. ആശുപത്രികളിലും, മരുന്ന് സംഭരണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ ശാലയിൽ തീപിടിച്ച സംഭവത്തിൽ ഫയർഫോഴ്സ് റിപ്പോർട്ട് ഉടൻ കൈമാറും. Tvm medicine warehouse fire: Fire force statewide inspection
ഫയർഫോഴ്സ് സ്റ്റേഷനുകൾക്ക് കീഴിലുള്ള സ്വകാര്യ ആശുപത്രികളിലടക്കം പരിശോധന നടത്താനായിരുന്നു ഫയർഫോഴ്‌സ് ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശം. അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തെ മരുന്ന് ഗോഡൗണിന് ഫയർഫോഴ്‌സിന്റെ എൻ.ഒ.സി ഇല്ലെന്നു കണ്ടെത്തി. ഫയർ സിസ്റ്റവും പാലിച്ചിട്ടില്ല. ഗോഡൗണിന് സമീപം കണ്ണാശുപത്രി ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്.
അപകടമുണ്ടായാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും എന്ന് ഫയർഫോഴ്സ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതാത് സ്ഥലങ്ങളിലെ റിപ്പോർട്ട് ഇന്ന് തന്നെ ജില്ലാ ഭരണകൂടത്തിന് കൈമാറാനാണ് ഫയർഫോഴ്‌സ് നീക്കം. കിൻഫ്രയിലെ തീപിടുത്തത്തിൽ അഗ്നിരക്ഷാ സേനാംഗത്തിന് ജീവൻ നഷ്ടമായ സംഭവത്തിൽ ഉൾപ്പടെ വിശദമായ അന്വേഷണമാണ് ഫയർഫോഴ്സ് നടത്തുന്നത്.
Read Also: തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീ പിടുത്തം; അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം
കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയടക്കം ചൂണ്ടിക്കാട്ടിയായിരിക്കും ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്. പൊലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയാണ്. അഗ്നിരക്ഷാ സേനാംഗം ജെ. എസ് രഞ്ജിത്തിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനും, തീപിടുത്തത്തിലുമാണ് പൊലീസ് അന്വേഷണം. കഴക്കൂട്ടം SHOയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് സംഭവ സ്ഥലത്തു വിശദമായ പരിശോധന നടത്തി. ഫോറൻസിക് പരിശോധനയിൽ തീ പിടുത്തതിന്റെ കാരണം സ്ഥിരീകരിക്കാൻ കഴിയുമെന്നാണ് പൊലീസ് നിലപാട്.
Story Highlights: Tvm medicine warehouse fire: Fire force statewide inspection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here