സൗദിയും ബഹ്റൈനും സംയുക്തമായി ടൂറിസം പ്രമോഷൻ സംഘടിപ്പിക്കാൻ ധാരണ

സൗദിയും ബഹ്റൈനും സംയുക്തമായി ടൂറിസം പ്രമോഷൻ സംഘടിപ്പിക്കാൻ ധാരണ. ഇതു സംബന്ധിച്ച ധാരണപത്രത്തിൽ ബഹ്റൈൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി, സൗദി ടൂറിസം മന്ത്രി അഹ്മദ് ബിൻ അഖീൽ അൽ ഖതീബ് എന്നിവർ ചേർന്ന് ഒപ്പു വെച്ചു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ. നാസിർ അൽ ഖാഇദി, ഇരു മന്ത്രാലയങ്ങളിൽനിന്നുമുള്ള ഉന്നതർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.(Saudi and Bahrain agree to jointly organize tourism promotion)
ടൂറിസം മേഖലയിൽ പരസ്പരം സഹകരിച്ച് ഒറ്റ രാജ്യം പോലെ പ്രവർത്തിക്കുന്നതിനും ധാരണയുണ്ട്. രണ്ട് രാജ്യങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കും വിധമുള്ള സംയുക്ത പ്രമോഷൻ പരിപാടികൾ, ടൂറിസം സ്ഥലങ്ങളുടെ പ്രഖ്യാപനം, ടൂറിസം യാത്രകളുടെ സംഘാടനം എന്നിവയും സഹകരിച്ച് നടത്തും. രണ്ട് രാജ്യങ്ങളെയും ടൂറിസം ഡെസ്റ്റിനേഷനായി മാറ്റുന്നതിന് സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി സമഗ്രമായ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
ഈ മേഖലയിലെ പരിചയസമ്പത്ത് പരസ്പരം കൈമാറുക, വിനോദ സഞ്ചാര സ്ഥലങ്ങൾ അടയാളപ്പെടുത്തുക, അവ കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് ലഭ്യമാക്കുക, ടൂറിസം മേഖലയിലെ മനുഷ്യ വിഭവശേഷി നവീകരിക്കുക, വിനോദസഞ്ചാര വ്യവസായത്തിലെ സാങ്കേതികവിദ്യയിൽ നിക്ഷേപം തുടങ്ങിയ രംഗങ്ങളിലും സഹകരണമുണ്ടാകും.
രണ്ട് രാജ്യങ്ങളിലെയും പാരമ്പര്യങ്ങളും മൂല്യങ്ങളും ആചാരങ്ങളും പാലിച്ച് സംയുക്ത ടൂറിസം മാസ്റ്റർ പ്ലാൻ തയാറാക്കുകയും ചെയ്യും. വിനോദസഞ്ചാരികൾക്ക് മികച്ച അന്തരീക്ഷവും അനുഭവവും ഒരുക്കും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുതും ഇടത്തരത്തിലുള്ളതുമായ പരിപാടികൾ ഒരുക്കുക, സമ്മേളനങ്ങളും എക്സിബിഷനുകളും ഒരുക്കുക തുടങ്ങിയവയും സഹകരണത്തിലുൾപ്പെടും. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ പ്രാധാന്യം സൗദി ടൂറിസം മന്ത്രി അഹ്മദ് ബിൻ അഖീൽ അൽ ഖതീബ് ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലത്തെ ചരിത്രപരമായ ബന്ധവും അദ്ദേഹം സൂചിപ്പിച്ചു.
Story Highlights: Saudi and Bahrain agree to jointly organize tourism promotion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here