ജസ്റ്റിസ് കെ.എം ജോസഫ് ഇന്ന് വിരമിക്കും

അഞ്ച് കൊല്ലത്തോളം പരമോന്നത കോടതിയുടെ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.എം ജോസഫ് ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു. ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തത് ഉൾപ്പെടെ, വിദ്വേഷ പ്രസംഗം, തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം തുടങ്ങി 132 കേസുകളിൽ അദ്ദേഹം വിധി പ്രസ്താവം നടത്തിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് കോംപറ്റീഷൻ ആക്‌ടിന്റെ പരിധിയിൽ വരുമെന്നതാണ് ജോസഫ് പുറപ്പെടുവിച്ച അവസാന വിധി. 2018 ജനുവരിയിൽ സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തപ്പോൾ, സുപ്രീം കോടതിയിൽ കേരള ഹൈക്കോടതി ജഡ്ജിമാരുടെ പ്രാതിനിധ്യം കൂടുതലാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.
2004 ഒക്ടോബറിലാണ് കേരള ഹൈക്കോടതി ജഡ്‌ജിയായി കെ.എം. ജോസഫ് നിയമിതനായത്. 2014 ജൂലായിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. കെ.എം ജോസഫിന്റെ പിതാവ് കെ.കെ മാത്യുവും സുപ്രീംകോടതി ജഡ്‌ജിയായിരുന്നു. രാഷ്ട്രത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ജോസഫിന് ഉജ്ജ്വലമായ യാത്രയയപ്പ് നൽകിയിരുന്നു.
Story Highlights: Justice KM Joseph will retire today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here