കുപ്രസിദ്ധ തട്ടിപ്പുകാരി പൂമ്പാറ്റ സിനി കാപ്പ നിയമപ്രകാരം അറസ്റ്റിൽ; ജയിൽശിക്ഷ ആറു മാസത്തേക്ക്

കുപ്രസിദ്ധ തട്ടിപ്പുകാരി പൂമ്പാറ്റ സിനിയെ തൃശ്ശൂർ സിറ്റി പൊലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയാണ് കാപ്പ ഉത്തരവിറക്കിയത്.
വ്യാജ സ്വർണ്ണം പണയം വച്ച് സ്ഥാപനങ്ങളേയും വ്യക്തികളേയും ചതിക്കുക, ഗൂഡാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സിനി. ഇതോടെയാണ് എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരി വീട്ടിൽ സിനി ഗോപകുമാർ എന്ന പൂമ്പാറ്റ സിനി ആണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ആറു മാസത്തേക്കാണ് ജയിൽശിക്ഷ.
ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ ഒല്ലൂർ തൈക്കാട്ടുശേരിയിലെ വാടകവീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് ഇൻസ്പെക്ടർ ബെന്നിജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയാണ് ഇവരുടെ രീതി.
ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിനും, മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിനും തുടങ്ങി നൂറു കണക്കിന് തട്ടിപ്പുകേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നൽകി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു.
ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടച്ചിട്ടുണ്ടെങ്കിലും, ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കേസിലും ഇതുവരേയും ശിക്ഷിക്കപ്പെട്ടിട്ടില്ല. തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു പ്രതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here