‘സർട്ടിഫിക്കറ്റിന്റെ ഉറവിടം ദേശാഭിമാനി വ്യക്തമാക്കണം’; വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കെഎസ്യു

കെഎസ്യു നേതാവിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണങ്ങൾ തള്ളി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണ്. കേരള സർവ്വകലാശാല വ്യാജമാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കെഎസ്യു പറഞ്ഞിരുന്നു. വാർത്ത നൽകിയ ദേശാഭിമാനിക്ക് ഈ സർട്ടിഫിക്കറ്റ് എവിടെനിന്നാണ് ലഭിച്ചതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് ചോദിച്ചു.
എസ്എഫ്ഐയും സിപിഐഎമ്മും പ്രതികൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് അൻസിൽ ജലീലിനെതിരെ ദേശാഭിമാനി വ്യാജ വാർത്ത നൽകുന്നത്. ആരോപണം ഉയർന്നതിന് തൊട്ടടുത്ത ദിവസം തന്നെ അൻസിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സർട്ടിഫിക്കിൻ്റെ ഉറവിടം ദേശാഭിമാനി വ്യക്തമാക്കണം. അത്തരമൊരു സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചു? ആരാണ് ഈ സർട്ടിഫിക്കറ്റ് നൽകിയത്? ഈ ചോദ്യങ്ങൾക്ക് ദേശാഭിമാനി മറുപടി നൽകണമെന്നും അലോഷ്യസ് സേവ്യർ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തെ നിയമപരമായി നേരിടുമെന്ന് അൻസിൽ ജലീൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് കെഎസ്യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവ്വകലാശാല കണ്ടെത്തിയത്. പരീക്ഷാ കണ്ട്രോളര് നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സർവ്വകലാശാലാ രജിസ്ട്രാര്‍ ഡിജിപി അനില്‍കാന്തിന് പരാതി നല്കി.
Story Highlights: KSU on fake certificate allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here