പുതുപ്പള്ളി കഴിഞ്ഞാല്‍ പ്രിയം ഇവിടം; ആള്‍ക്കൂട്ടത്തിനും ആരവത്തിനുമിടയില്‍ ഡിസിസി ഓഫീസിനുമുന്‍പില്‍ നിശ്ചലനായി ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു കോട്ടയം ഡിസിസി ഓഫീസ്. ഏത് തിരക്കുകള്‍ക്കിടയിലും ആഴ്ചതോറും ജന്മനാട്ടിലെത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം എന്നും ചെലുത്തിയിട്ടുണ്ട് ഡിസിസി ഓഫീസ്. ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇപ്പോള്‍ ടി ബി റോഡിലേക്ക് കടന്നു. ഡിസിസി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ നിറകണ്ണുകളോടെ മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകര്‍ ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ഉമ്മന്‍ചാണ്ടി മരിക്കുന്നില്ല’ എന്നാവര്‍ത്തിച്ചു..
വിലാപയാത്ര കോട്ടയം തിരുനക്കരയിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച വിലാപയാത്ര 27 മണിക്കൂര്‍ പിന്നിട്ടുകഴിഞ്ഞു. അല്‍പസമയത്തിനകം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനം തുടങ്ങും. തിരക്ക് കണക്കിലെടുത്ത് മൈതാനത്ത് തങ്ങാന്‍ ആളുകളെ അനുവദിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയെ കാണാന്‍ ക്യൂ പാലിച്ചാകും ജനങ്ങളെ കടത്തിവിടുക. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളും പതിനായിരക്കണക്കിന് സാധാരണക്കാരും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരുനക്കരയില്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയിട്ടുണ്ട്. പൊതുദര്‍ശനം കാണാന്‍ എത്തുന്നവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് തിരികെ മടങ്ങാം.
Read Also:എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തും; ജില്ലാ കളക്ടർ അനുമതി നൽകി
ഉമ്മന്‍ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ നേതൃത്വം നല്‍കും. ‘കരോട്ട് വള്ളകാലില്‍’ കുടുംബ കല്ലറ നിലനില്‍ക്കേയാണ് ഉമ്മന്‍ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ. വൈകിട്ട് മൂന്നരയോടെ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങും. നാലരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. അഞ്ച് മണിക്ക് അനുശോചന സമ്മേളനം ആരംഭിക്കും.
Story Highlights: Oommen chandy cortege infront of Kottayam DCC office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here