Advertisement

കാർഗിൽ വിജയ് ദിവസ്; രാജ്യത്തിനായി പോരാടിയ ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മയിൽ രാജ്യം

July 26, 2023
Google News 1 minute Read

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം. കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുന്നു.

ഇന്ത്യൻ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്. തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 5000-ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.

16,000 മുതൽ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താൻ ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്താൻ തോറ്റ് പിൻമാറുകയായിരുന്നു. കാർഗിൽ മഞ്ഞുമലയുടെ മുകളിൽ ഭാരതത്തിന്റെ ത്രിവർണ്ണ കൊടി പാറി. 1999 മെയ് 8-ന് ആരംഭിച്ച യുദ്ധത്തിൽ 1999 ജൂലൈ 14-ന് ഇന്ത്യ പാകിസ്താന് മേൽ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26-ന് യുദ്ധം അവസാനിച്ചതായും അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി.

തോറ്റ് മടങ്ങിയ പാക് സൈന്യം പക്ഷേ യുദ്ധത്തിൽ തങ്ങളുടെ പങ്ക് നിഷേധിച്ചു. തീവ്രവാദികളിൽ കുറ്റം ചുമത്തി കൈകഴുകാൻ ശ്രമിച്ചെങ്കിലും യുദ്ധത്തിന്റെ യഥാർത്ഥ സൂത്രധാരന്മാർ പാക് സൈന്യമാണെന്ന് പിന്നീട് തെളിഞ്ഞു. പോരാട്ടത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ കണക്കനുസരിച്ച് 1,200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരിൽ ആചരിക്കാൻ തുടങ്ങി. എല്ലാ ജൂലൈ 26 നും ടോലോലിംഗ് താഴ്വരയിലെ കാർ​ഗിൽ യുദ്ധ സ്മാരകത്തിൽ രാജ്യ മനസാക്ഷി ഒത്തുകൂടും. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച 527 ധീരയോദ്ധാക്കളുടെ ഓർമ്മക്കായി.

Story Highlights: Kargil Vijay Diwas 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here