സിനിമാ സമവാക്യങ്ങള്‍ മാറ്റിമറിച്ച സിദ്ദിഖ്-ലാല്‍; ഇത് പകരം വയ്ക്കാനില്ലാത്ത സംവിധാന കൂട്ടുകെട്ട്

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട്. കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയരായ സിദ്ദിഖും ലാലുമാണ് പിന്നീട് സിദ്ദിഖ്-ലാല്‍ കോമ്പോ ആയി മാറിയത്. അന്നോളമുണ്ടായിരുന്ന സിനിമാ സമവാക്യങ്ങള്‍ മാറ്റിമറിച്ചാണ് സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിയത്.
എറണാകുളത്തെ ശ്രീധര്‍, ഷേണായിസ്, കവിത തീയറ്ററുകളില്‍ ഒരുമിച്ച് സിനിമ കണ്ട് വളര്‍ന്നവരാണ് സിദ്ദിഖും ലാലും. അക്കാലത്ത് പുറത്തിറങ്ങുന്ന അന്യ ഭാഷ ചിത്രങ്ങളടക്കം കണ്ട്, മനസിലാകാത്ത സിനിമകളുടെ കഥകള്‍ക്ക് കൂട്ടുകാര്‍ ചേര്‍ന്ന് പുതുഭാഷ്യമുണ്ടാക്കുന്ന കാലത്തെക്കുറിച്ചൊക്കെ സിദ്ദിഖ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മിമിക്‌സ് പരേഡ് ഹിറ്റായോടുന്ന കാലത്താണ് സംവിധായകന്‍ ഫാസില്‍ സംവിധാന സഹായികളാകാന്‍ സിദ്ദിഖിനെയും ലാലിനെയും വിളിക്കുന്നത്.
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ഫാസിലിനൊപ്പം സംവിധാന സഹായികളായാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ സംവിധാന തുടക്കം. റാം ജിറാവു സ്പീക്കിംഗിലൂടെ സ്വതന്ത്ര സംവിധായകരായി. അങ്ങനെ മത്തായിച്ചേട്ടനും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും തീയറ്ററുകളില്‍ ചിരിപ്പൂരമൊരുക്കി
ആദ്യ ചിത്രത്തില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും നര്‍മ്മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചതെങ്കില്‍ ഇന്‍ ഹരിഹര്‍ നഗറിലെത്തിയപ്പോള്‍ ക്യാമ്പസ് ജീവിതം കഴിഞ്ഞ് ജോലി നോക്കാതെ നടക്കുന്ന യുവാക്കളുടെ കഥയായത്. മികച്ച കഥകളെ മികവുറ്റ രീതിയില്‍ രസകരമായി അവതരിപ്പിക്കാനുള്ള സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ കഴിവ് പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സിദ്ദിഖ് ലാല്‍ എന്ന ടൈറ്റില്‍ കാര്‍ഡ് കാണുമ്പോള്‍ തന്നെ തീയറ്ററുകളില്‍ കയ്യടിപ്പൂരമായിരുന്ന കാലം. അഞ്ഞൂറാനും കന്നാസും കടലാസും കൃഷ്ണമൂര്‍ത്തിയുമെല്ലാം സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ മികച്ച പാത്ര സൃഷ്ടികളായിരുന്നു.
Read Also: കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയരായ സിദ്ദിഖ്-ലാല്‍; ബമ്പര്‍ ഹിറ്റായി മാറിയ മിമിക്‌സ് പരേഡ്
1991ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ തിരുവനന്തപുരത്ത് 404 ദിവസമാണ് തീയറ്ററുകള്‍ നിറഞ്ഞോടിയത്.. 1994ല്‍പുറത്തിറങ്ങിയ കാബൂളിവാലയുടെ കഥയാണ് ഇരുവരും ഒരുമിച്ച് പറഞ്ഞ് നിര്‍ത്തിയത്. ഇരുവരും പിരിഞ്ഞപ്പോള്‍ സിദ്ദിഖ് സംവിധാന രംഗത്ത് തന്നെ തുടര്‍ന്നു. ലാല്‍ അഭിനയരംഗത്തും. സിദ്ദിഖിന്റെ സംവിധാന മികവ് മലയാളവും കടന്ന് ബോളീവുഡ് വരെയെത്തി. ബോഡിഗാര്‍ഡ് എന്ന ഒറ്റചിത്രത്തിലൂടെ ബോളീവുഡിലും ശ്രദ്ധേയനായി.
അക്കാലത്ത് മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിന് കാരണമായത് രണ്ട് സിദ്ദിഖ് ചിത്രങ്ങളായിരുന്നു; ഹിറ്റ്‌ലറും ക്രോണിക് ബാച്ചിലറും. സിദ്ദിഖിന്റേതായി അവസാനം പുറത്തുവന്നത് ബിഗ് ബ്രദര്‍ എന്ന ചിത്രമായിരുന്നു. തമിഴില്‍ വിജയ്, സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രണ്ട്‌സ്, പ്രസന്ന, സാധു മിരണ്ടാല്‍ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Story Highlights: Hit makes of Siddique and Lal combo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here