മാസപ്പടി വിവാദം സഭയ്ക്കകത്തും പുറത്തും; മാത്യു കുഴല്‍നാടനും സ്പീക്കറും തമ്മില്‍ വാഗ്വാദം; ശാസന

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷവും ഇടപെട്ട് സ്പീക്കറും. വിവാദം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചപ്പോള്‍ തന്നെ ഇടപെട്ട സ്പീക്കര്‍ എന്തും വിളിച്ച് പറയാനുള്ള വേദിയല്ല നിയമസഭ എന്ന് ശാസിച്ചു. ചട്ടവും റൂളും അനുശാസിക്കാത്ത ഒന്നും രേഖയിലുണ്ടാവില്ലെന്നും ഇവ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.(Mathew Kuzhalnadan raised allegations towards Veena Vijayan)
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രസംഗം സ്പീക്കര്‍ ഇടപെട്ട് അവസാനിപ്പിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. രേഖയില്‍ ഇല്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് സ്പീക്കര്‍ ഉത്തരവിട്ടു.
പുറത്തിറങ്ങിയ മാത്യു കുഴല്‍നാടന്‍ സഭയിലുന്നയിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ ആരോപണമുന്നേക്കുമെന്ന ആശങ്ക കാരണമാണ് സ്പീക്കര്‍ പ്രസംഗം തടസപ്പെടുത്തിയതെന്ന് മാത്യു പറഞ്ഞു. താന്‍ ആര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. തന്നെ ജനം തെരഞ്ഞെടുത്തത് ജനങ്ങളുടെ കാര്യങ്ങള്‍ സഭയില്‍ പറയാനാണ്. അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ സംഭവമാണിത്. ഇന്നലെ കേരളം കേട്ട വലിയ വാര്‍ത്തയില്‍ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ തന്നെ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു. ബില്ലിനെ കുറിച്ച് സംസാരിക്കാന്‍ സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ പ്രസംഗം നടത്താന്‍ സമ്മതിക്കാതെ ഭരണപക്ഷം ബഹളം വച്ചു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ല. ആരുടെയും മകളുടെയോ മകന്റെയോ പേര് പറഞ്ഞിട്ടില്ല. നിയമസഭയില്‍ ഒരു ജനപ്രതിനിധിക്ക് പോലം സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു.
Story Highlights: Mathew Kuzhalnadan raised allegations towards Veena Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here