വയനാട് ജീപ്പ് അപകടം; മരിച്ച ഒമ്പത് പേരുടെ സംസ്കാരം ഇന്ന്, 12 മണിക്ക് പൊതുദർശനം

നാടിനെ നടുക്കിയ വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന്. അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് പേരുടെ സംസ്കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്കാരം പൊതു സ്മശാനത്തിലും നടക്കും. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് 12 മണിക്ക് മക്കിമല എൽ പി സ്കൂളിൽ പൊതുദര്‍ശനത്തിന് വെയ്ക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. ദുരന്തത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. ജീപ്പിൽ 14 പേരായിരുന്നു ഉണ്ടായിരുന്നത്. താഴ്ചയിലേക്ക് മറിഞ്ഞപ്പോൾ പലർക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ.
ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും. ജീപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും.
Story Highlights: Wayanad Jeep Tragedy, funeral today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here