ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് റിസര്‍വ് ഡേ; വിമര്‍ശനവുമായി ബംഗ്ലാദേശ് പരിശീലകന്‍

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മാത്രമായി റിസര്‍വ് ദിനം ഏര്‍പ്പെടുത്തിതിനെതിരെ ബംഗ്ലാദേശ് പരിശീലകന്‍ ചണ്ഡിക ഹതുരുസിംഗ. ടൂര്‍ണമെന്റിനിടയ്ക്ക് നിയമങ്ങള്‍ മാറ്റുന്നത് മറ്റു ടൂര്‍ണമെന്റില്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യ കപ്പ് ഗല്ലി ക്രിക്കറ്റിലെ പോലെ നിയമങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.(Bangladesh coach on India vs Pakistan reserve day)
ഒരു ടീമിനു മാത്രമായി റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയതിനെതിരെയാണ് ഹതുരുസിംഗയുടെ വിമര്‍ശനം. ‘ഇതുപോലെയൊന്നും ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഇതൊരു പുതിയ കാര്യമാണ്. ഇതിനോട് യോജിക്കാന്‍ കഴിയില്ല”ചണ്ഡിക ഹതുരുസിംഗ പറഞ്ഞു. ഒരു അധിക ദിവസം കൂടി ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘എനിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അഭിപ്രായമൊന്നുമില്ല, കാരണം അവര്‍ ഇതിനകം ഒരു തീരുമാനമെടുത്തിട്ടുണ്ട്. അവര്‍ ഞങ്ങളോട് നേരത്തെ ആലോചിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായം പറയുമായിരുന്നു’ ഹതുരുസിംഗ പറഞ്ഞു. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മാത്രമായി റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയെന്ന് ആദ്യം കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടുപോയെന്നാണ് ശ്രീലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് പ്രതികരിച്ചത്.
10-ാം തീയതിയാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുന്നത്. കൊളംമ്പോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഞായറാഴ്ച നടക്കുന്ന മത്സരം പൂര്‍ത്തികരിക്കാന്‍ കഴിയാതെ വന്നാല്‍ തിങ്കളാഴ്ച മത്സരം നടക്കുന്നതാണെന്ന് എസിസി അറിയിച്ചിരിക്കുന്നത്. മത്സരം കാണാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ തിങ്കളാഴ്ച വരെ ടിക്കറ്റ് കൈവശം വെക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights: Bangladesh coach on India vs Pakistan reserve day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here