കോഴിക്കോട് നിപ തന്നെ; പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം പുറത്ത്

കോഴിക്കോട് ജില്ലയിലെ രണ്ട് മരണവും നിപ മൂലം തന്നെയെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 24കാരനും 9 വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.
നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 158 പേരും ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരും ബാക്കി 31 പേര്‍ വീട്ടുകാരും കമ്മ്യൂണിറ്റിയില്‍പ്പെട്ടവരുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ കേസില്‍ നൂറിലധികം പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. കണ്‍ട്രോള്‍ റൂമുകളുടെയും കോള്‍ സെന്ററുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക അനുസരിച്ച് ഹൈറിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും.
Read Also: കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്രം സംസ്ഥാനത്തെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല: മന്ത്രി റിയാസ്
ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാള്‍ മരിച്ചത്. ഇന്നലെയാണ് മറ്റൊരു മരണവും സ്ഥിരീകരിച്ചത്. 49,40 എന്നീ വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെ പട്ടിക തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.
Story Highlights: Nipah virus confirmed at Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here