പൂച്ചകളിലൂടെ പകരുന്ന പാർവോ വൈറസ്; ബന്നാർഘട്ട നാഷണൽ പാർക്കിൽ ഏഴ് പുലിക്കുഞ്ഞുങ്ങൾ ചത്തു

രണ്ടാഴ്ചക്കിടെ ബന്നാർഘട്ട നാഷണൽ പാർക്കിൽ ചത്തത് ഏഴ് പുലിക്കുഞ്ഞുങ്ങൾ. പൂച്ചകളിലൂടെ പകരുന്ന ഫെലിൻ വൈറസായ പൻല്യൂകോപീനിയയാണ് മരണകാരണം. ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെയുള്ള കാലയളവിലാണ് പുള്ളിപ്പുലി കുഞ്ഞുങ്ങൾ ചത്തത്. (parvo leopard cubs dead)
25 കുഞ്ഞുങ്ങളാണ് ബന്നാർഘട്ട നാഷനൽ പാർക്കിലുള്ളത്. ഇതിന് 15 എണ്ണത്തിന് രോഗം സ്ഥിരീകരിച്ചു. ഇവയിൽ ഏഴെണ്ണമാണ് ചത്തത്. രോഗം ബാധിച്ച ഒരു കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അധൃകർ അറിയിച്ചു. ഓഗസ്റ്റ് 22നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതെന്ന് പാർക്ക് എക്സിക്യൂട്ടിവ് ഡയറക്ടർ എവി സൂര്യ സെന്നിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ചത്ത ഏഴ് കുഞ്ഞുങ്ങളിൽ നാല് പേർ സഫാരി നടത്തുന്ന സ്ഥലത്തും മൂന്ന് പേർ റെസ്ക്യൂ സെൻ്ററിലുമായിരുന്നു. ഇവയ്ക്കെല്ലാവർക്കും നേരത്തേ തന്നെ പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ച് 15 ദിവസത്തിനകം പുലിക്കുഞ്ഞുങ്ങൾ ചത്തു.
Read Also: ‘ഇന്ത്യയെ പ്രകോപിപ്പിക്കാനില്ല; വിഷയം ഗൗരവമായി കാണണം’; ജസ്റ്റിന്‍ ട്രൂഡോ
മൂന്നിനും എട്ടു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് ചത്തത്. വാക്സിൻ എടുത്തിരുന്നെങ്കിലും വാക്സിനേഷൻ ഫെയിലർ ആയതോ വൈറസുകളുടെ പുതിയ വകഭേദമുണ്ടായതോ ആകാം മരണകാരണമെന്നും സൂര്യ പറഞ്ഞു.
ബെന്നാർഘട്ട നാഷനൽ പാർക്കിൽ ആദ്യമായാണ് ഈ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൃത്യമായ കാരണമറിയില്ലെങ്കിലും മൃഗങ്ങളെ പരിപാലിക്കുന്നവർക്ക് വളർത്തുപൂച്ചകളുണ്ടെങ്കിൽ അവ വൈറസ് വാഹകരാകാനുള്ള സാധ്യതയുണ്ട്. കൂടാതെ പാർക്കിന് സമീപത്തായി നിരവധി തെരുവുപൂച്ചകളമുണ്ട്. ഇവയിലൂടെയും രോഗം പടരാം. മാത്രമല്ല, ഈ കുഞ്ഞുങ്ങളിൽ പലരെയും പലയിടങ്ങളിൽ നിന്ന് രക്ഷിച്ച് കൊണ്ടുവരുന്നതാണ്. അതുകൊണ്ട് തന്നെ അവയിൽ ചിലരിൽ ഈ രോഗം ഉണ്ടായിരുന്നിരിക്കാമെന്നും സൂര്യ സെൻ പ്രതികരിച്ചു.
വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ പാർക്ക് മുഴുവൻ അണുനശീകരണം നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും മറ്റു മൃഗങ്ങൾക്ക് രോഗബാധയില്ലെന്നും ഡോക്ടർമാരോടും മൃഗങ്ങളെ പരിപാലിക്കുന്നവരോടും മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും സെൻ കൂട്ടിച്ചേർത്തു.
Story Highlights: parvo virus 7 leopard cubs dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here