ഒമർസായിക്കും ഷാഹിദിയ്ക്കും ഫിഫ്റ്റി; തുടക്കത്തിലെ തിരിച്ചടിയ്ക്ക് ശേഷം രക്ഷപ്പെട്ട് അഫ്ഗാൻ

തുടക്കത്തിലെ തിരിച്ചടിയ്ക്ക് ശേഷം രക്ഷപ്പെട്ട് അഫ്ഗാനിസ്താൻ. 63 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ അഫ്ഗാൻ നാലാം വിക്കറ്റിൽ അസ്മതുള്ള ഒമർസായ്, ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദി എന്നിവരുടെ കൂട്ടുകെട്ടിലൂടെ തിരികെവരികയായിരുന്നു. ഇരുവരും ഫിഫ്റ്റിയടിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്.
ജസ്പ്രീത് ബുംറ കൃത്യതയോടെ പന്തെറിഞ്ഞ് അഫ്ഗാനിസ്താനെ സമ്മർദ്ദത്തിലാക്കിയപ്പോൾ മുഹമ്മദ് സിറാജിന് കൃത്യത കാത്തുസൂക്ഷിക്കാനായില്ല. ഏഴാം ഓവറിൽ ബുംറ തന്നെ അഫ്ഗാൻ്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 22 റൺസ് നേടിയ ഇബ്രാഹിം സദ്രാനെ കെഎൽ രാഹുൽ പിടികൂടുകയായിരുന്നു. പിന്നീട് ഹാർദിക് പാണ്ഡ്യ ഗുർബാസിനെ (21) ശാർദുൽ താക്കൂറിൻ്റെ കൈകളിലെത്തിച്ചപ്പോൾ റഹ്മത് ഷായെ (16) താക്കൂർ വിക്കറ്റിനു മുന്നിൽ കുരുക്കി. 4 ഓവറിൽ 28 റൺസ് വഴങ്ങിയ സിറാജിന് വിക്കറ്റ് വീഴ്ത്താനായില്ല.
Read Also: 3 വിക്കറ്റ് നഷ്ടം; ലോകകപ്പിൽ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ പൊരുതുന്നു
നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഒമർസായും ഷാഹിദിയും ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. മധ്യ ഓവറുകളിൽ സ്പിന്നർമാർക്ക് ഒരു ഇംപാക്ടും ഉണ്ടാക്കാനായില്ല. ജഡേജയ്ക്കും കുൽദീപിനും പിച്ചിൽ നിന്ന് ഒരു പിന്തുണയും ലഭിക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. ഇത് മുതലെടുത്ത അഫ്ഗാൻ ബാറ്റർമാർ അനായാസം ബൗളർമാരെ നേരിട്ടു. സ്പിന്നർമാർ മാറി ബുംറ അടക്കം പേസർമാർ തിരികെവന്നിട്ടും റൺ നിരക്ക് കുറഞ്ഞിട്ടില്ല.
ഒടുവിൽ ഹാർദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 62 റൺസ് നേടിയ ഒമർസായിയെ ഹാർദിക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. നിലവിൽ 34.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് അഫ്ഗാനിസ്താൻ നേടിയിരിക്കുന്നത്. ഷാഹിദി (56) ക്രീസിൽ തുടരുകയാണ്.
Story Highlights: afghanistan 4th wicket partnership india cricket world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here