Advertisement

കേരളത്തിലെ പൊലീസ് നീതിപൂർവമേ പ്രവർത്തിക്കൂ, കുറ്റത്തിന്റെ നിയമവശങ്ങൾ നോക്കിയാണ് ജാമ്യം അനുവദിക്കുന്നത്; വിനായകൻ വിഷയത്തിൽ ഇപി ജയരാജൻ

October 25, 2023
1 minute Read
EP Jayarajan reacts to Vinayakan's arrest

നടൻ വിനായകൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ രം​ഗത്ത്.
ഒരാൾ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങൾ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ് നിയമവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. ആരുടെയും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനത്ത് ഉണ്ടാകില്ല. കേരളത്തിലെ പൊലീസ് നീതിപൂർവമേ പ്രവർത്തിക്കൂ. അത് മറച്ച് വെക്കാൻ ചിലർ അസത്യം വിളിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

നടൻ വിനായകൻ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിച്ച ശേഷം സ്റ്റേഷനിൽ എത്തിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കി, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ജോലി തടസപ്പെടുത്തി തുടങ്ങിയവയും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വൈകിട്ടോടെ ഭാര്യയുമായി വിനായകന്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് പൊലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ മുന്‍പും വിനായകന്‍ പൊലീസിനെ വിളിച്ചുവരുത്തുമായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തില്‍ ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് തുടര്‍ന്ന് സന്ധ്യയോടെ വിനായകന്‍റെ ഫ്ലാറ്റില്‍ നിന്നും മടങ്ങി. മഫ്ത്തിയില്‍ വനിത പൊലീസ് അടക്കമാണ് വിനായകന്‍റെ ഫ്ലാറ്റില്‍ പോയത് എന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ വിനായകന്‍ ഇതില്‍ തൃപ്തനാകാതെ പൊലീസിനെ പിന്തുടര്‍ന്ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് സ്റ്റേഷനില്‍ ബഹളം വച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനില്‍ വച്ച് വിനായകന്‍ പുകവലിക്കുകയും ചെയ്തു. ഫ്ലാറ്റില്‍ എത്തിയ പൊലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ സ്റ്റേഷന്‍ പരിസരത്ത് പുകവലിച്ചതിന് വിനായകന് പിഴയിട്ടതോടെ വീണ്ടും വിനായകന്‍ പ്രകോപിതനായി പൊലീസിനെ അസഭ്യം പറയുകയും എസ്ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്. വിനായകന്‍ മദ്യപിച്ചു എന്ന സംശയത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍‌ താരത്തെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. വിനായകന്‍ മദ്യലഹരിയിലാണ് എന്നതാണ് പരിശോധന റിപ്പോര്‍ട്ട് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം നടന്‍ വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലുള്ള വിവാദങ്ങളിലും മറുപടിയുമായി കൊച്ചി ഡിസിപി രംഗത്തെത്തി. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: EP Jayarajan reacts to Vinayakan’s arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top