പരാതി പിന്‍വലിക്കാന്‍ ഭീഷണി, വേശ്യാവൃത്തി ചെയ്യുന്നവരെന്ന് വിളിച്ച് വരെ അപമാനം; കരമന പൊലീസിനെതിരെ വിദ്യാര്‍ത്ഥിനി; സിപിഐഎമ്മിനെതിരെയും ആരോപണം

കരമന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോളജ് വിദ്യാര്‍ത്ഥിനി. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ബന്ധു ആക്രമിച്ചെന്ന പരാതിയുമായി എത്തിയപ്പോഴാണ് ദുരനുഭവം നേരിട്ടതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. പരാതി പിന്‍വലിക്കാന്‍ തനിക്ക് സമ്മര്‍ദമുണ്ടായെന്നും ഇക്കാര്യത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുണ്ടായെന്നും വിദ്യാര്‍ത്ഥിനി ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. 9Student complaint against Karamana police and CPIM local leaders)
പരാതി പിന്‍വലിക്കാന്‍ മുകളില്‍ നിന്ന് നല്ല സമ്മര്‍ദമുണ്ടെന്ന് തങ്ങള്‍ക്കൊപ്പം വന്ന ബന്ധുവിനോട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥി പറയുന്നു. പരാതിയുമായി എത്തിയ തങ്ങളോട് മോശമായി പെരുമാറി അവിടെനിന്ന് ഇറക്കിവിടുകയായിരുന്നു. വേശ്യാവൃത്തി ചെയ്യുന്നവരെന്ന് വരെ തങ്ങളെ ആക്ഷേപിച്ചെന്ന് വിദ്യാര്‍ത്ഥിനിയും മാതാവും പറഞ്ഞു. മുകളില്‍ നിന്ന് സമ്മര്‍ദമുള്ളതിനാല്‍ പരാതിയുമായി മുന്നോട്ടുപോയാല്‍ ബുദ്ധിമുട്ടാകുമെന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ശാരീരികമായി ആക്രമിച്ചെന്നു മൊഴി നല്‍കിയിട്ടും അതിനുള്ള വകുപ്പ് ചേര്‍ക്കാന്‍ കരമന പൊലീസ് തയാറായിട്ടില്ലെന്ന് പെണ്‍കുട്ടി പരാതിപ്പെടുന്നു. സിപിഐഎം പ്രാദേശിക നേതാക്കള്‍ സ്റ്റേഷനില്‍ എത്തിയിരുന്നെന്നും കുടുംബം ആരോപിക്കുന്നു. സ്റ്റേഷനില്‍ വിളിച്ചു വരുത്തി പരീക്ഷ എഴുതുന്നത് മുടക്കിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.
Story Highlights: Student complaint against Karamana police and CPIM local leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here