വയനാട് സിപിഐഎമ്മിലെ സംഘടനാ പ്രശ്‌നങ്ങളില്‍ നടപടി; നാലു പേരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

വയനാട് സിപിഐഎമ്മിലെ സംഘടനാ പ്രശ്‌നങ്ങളില്‍ നടപടി. നേതാക്കളായ നാലു പേരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് എ വി ജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
എ വി വിജയനെ കൂടാതെ എകെഎസ് ജില്ലാ സെക്രട്ടറി എഎന്‍ പ്രസാദ്, കേണിച്ചിറ ലോക്കല്‍ സെക്രട്ടറി ജിഷ്ണു ഷാജി, പൂതാടി എല്‍സി സെക്രട്ടറി പി കെ മോഹനന്‍ എന്നിവരെയാണ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. പാര്‍ട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയ കുറ്റം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എംവി ജയരാജന്‍ പങ്കെടുത്ത പുല്‍പ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയില്‍ നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ നേതാക്കള്‍ എത്തിയെങ്കിലും യോഗത്തില്‍ അംഗങ്ങളുടെ സാന്നിധ്യം ശുഷ്‌കമായിരുന്നു.
പാര്‍ട്ടിക്ക് കീഴിലുള്ള പാലിയേറ്റീവ് സംഘടനയുടെ ഫണ്ട് പാര്‍ട്ടിയുടെ ബ്രാഞ്ച് ഓഫീസ് നിര്‍മ്മിക്കാന്‍ വായ്പയായി നല്‍കിയതില്‍ നടപടിക്രമം പാലിച്ചില്ല എന്ന് പറഞ്ഞാണ് എ വി ജയനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. സാമ്പത്തിക കുറ്റവാളിയായി പാര്‍ട്ടിക്ക് പുറത്തു പോകാന്‍ താത്പര്യമില്ലെന്നായിരുന്നു ജയന്‍ നടത്തിയ പരസ്യപ്രസ്താവന. 2019ല്‍ നടന്ന സംഭവത്തില്‍ ഇക്കഴിഞ്ഞ സിപിഐഎം ഏരിയ സമ്മേളനത്തിന് തൊട്ടുമുമ്പ് ആണ് പരാതി ഉയര്‍ന്നത്. എവി ജയന്‍ ഏരിയ സെക്രട്ടറി ആവുന്നത് തടയുക എന്ന ഉദ്ദേശത്തില്‍ ആയിരുന്നു പരാതി എന്നാണ് ആരോപണം. നാലു പതിറ്റാണ്ടായി സിപിഐഎം നേതൃനിരയിലുള്ള ജയന്‍ പൂതാടി പഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ട് കൂടിയാണ്. എ കെ എസ് ജില്ലാ സെക്രട്ടറിയായ പ്രസാദ് നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമാണ്. നടപടിക്കെതിരെ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനെ നേതാക്കള്‍ സമീപിച്ചിട്ടുണ്ട്.
Story Highlights : Action taken on issues in Wayanad CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here