‘കർണാടക തെരഞ്ഞെടുപ്പിലും ഉപയോഗിച്ചതായി സംശയം’; യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ കെ സുരേന്ദ്രൻ മൊഴി നൽകി

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ പൊലീസിന് തെളിവ് കൈമാറിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തി മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷാഫി പറമ്പിലും കർണാടക മന്ത്രി എൻ.എ ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഹാരിസും ചേർന്നാണ് ആപ്പ് ഉപയോഗിച്ച് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും വ്യാജ കാർഡുകൾ ഉപയോഗിച്ചോ എന്ന് സംശയമുണ്ട്. മറ്റ് തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായി സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
അന്വേഷണം കൃത്യമായി നടക്കണം. കേരള പൊലീസിന് കഴിയുന്നില്ലെങ്കിൽ മറ്റ് ഏജൻസികളെ ഉപയോഗിക്കണം. രാഹുൽ ഗാന്ധിക്കും കെ.സി വേണുഗോപാലിനും എല്ലാം അറിയാം. എം.എം ഹസനും എം.വിൻസന്റ് എംഎല്‍എക്കും അട്ടിമറി അറിമായിരുന്നു. വി.ഡി സതീശന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ വരെ ഇതിൽ പങ്കാളികളാണ്. വിഷയത്തിൽ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
Story Highlights: K Surendran gave statement in Youth Congress fake ID card case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here