ഡീപ്ഫേക്കുകൾ കണ്ടെത്തി ഉള്ളടക്കം നീക്കം ചെയ്യണം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമയപരിധി നൽകി കേന്ദ്രം

ഡീപ്‌ഫേക്കുകൾ കണ്ടെത്തി അവയുടെ ഉള്ളടക്കം നീക്കം ചെയ്യാൻ സോഷ്യൽ മിഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഏഴ് ദിവസത്തെ സമയം നൽകി കേന്ദ്രസർക്കാർ. ഉപയോക്തൃ പരാതികൾ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ 12 തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന നിലവിലെ ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉള്ളടക്കം നീക്കം ചെയ്യാൻ നൽകുന്ന സമയപരിധി കഴിഞ്ഞാൽ ഐടി ചട്ടങ്ങൾ പ്രകാരം നടപടിയെടുക്കും. ഡീപ്ഫേക്കുകൾക്ക് ഇരയായാൽ 24 മണിക്കൂറിനുള്ളിൽ നിയമസഹായം തേടണമെന്നും പൊലീസിൽ പരാതിപ്പെടാൻ മടിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും മറ്റ് പങ്കാളികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ഡീപ്ഫേക്കുകളുടെ വ്യാപനം കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ഐടി മന്ത്രാലയം അറിയിച്ചു.
Read Also: ഇനിയധികം പേ ചെയ്യണം; മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ
ഡീപ്‌ഫേക്കുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നായിരുന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. അടുത്തിടെയാണ് സെലിബ്രിറ്റികളുടെ ഡീപ്പ് ഫേക്കുകൾ വ്യാപകമായ പ്രചരിച്ചുതുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നടി രശ്മിക മന്ദാനയുടെയും സാറ ടെൻഡുൽക്കറുടെയും ഡീപ്പ് ഫേക്കുകൾ വൈറലായിരുന്നു. രശ്മിക മന്ദാന ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Story Highlights: Centre gives deadline to social media platforms to address deepfake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here