കുസാറ്റ് ദുരന്തം; പൊലീസ് സുരക്ഷ തേടി പ്രിൻസിപ്പൽ കത്ത് നൽകിയിരുന്നെന്ന് റിപ്പോർട്ട്

കുസാറ്റിലെ അപകടമുണ്ടാക്കിയ പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എഞ്ചിനിയറിങ് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് കത്തയച്ചു. മൂന്നു ദിവസത്തെ പരിപാടിയിൽ 24നും 25നും രണ്ടു ഗാനമേളയുണ്ടെന്നും ഇതിന് പൊതുജനങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ പൊലീസ് സുരക്ഷ വേണമെന്ന് കത്തിൽ പ്രിൻസിപ്പൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. .
അതേസമയം ഇങ്ങനെയൊരു കത്ത് ലഭിച്ചോ എന്ന കാര്യത്തിൽ വൈസ് ചാൻസിലർ ഡോ. പിജി ശങ്കരൻ പ്രതികരിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും അന്വേഷണത്തിന് ശേഷം പറയുന്നതായിരിക്കു എന്നായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. പ്രിൻസിപ്പൽ നൽകിയ കത്ത് രജിസ്ട്രാർ സ്വീകരിച്ചിട്ടുണ്ട്. അതേസമയം കത്ത് ഇതുവരെ പൊലീസിന് കൈമാറാൻ രജിസ്ട്രാർ തയ്യാറായില്ല. ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത് തെളിവാക്കുന്നതാണ് പുറത്തുവന്ന കത്ത്.
അതിനിടെ കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. അഭിഭാഷകന്റെ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്. സുപ്രിം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ഇമെയിലിലൂടെയാണ് വിസിക്കെതിരെ പരാതി നൽകിയിരുന്നത്.
അതേസമയം കുസാറ്റ് ദുരന്തത്തിൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അപകട സമയത്തെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കയ്യിൽ നിന്ന് ശേഖരിക്കാനാണ് നീക്കം. സംഘാടകർ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് എന്തുകൊണ്ട് എന്നും പരിശോധിക്കും. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here