എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു: കെ.എസ്.യു

തൃശൂർ ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നായിരുന്നു കെ.എസ്.യുവിൻ്റെ ആവശ്യം. കേരളവർമ്മയിൽ ജനാധിപത്യത്തെ അടിമറിക്കുന്ന സമീപനമാണ് എസ്.എഫ്.ഐ സ്വീകരിച്ചത് എന്നും കെ.എസ്.യു വാർത്താകുറിപ്പിലൂടെ അറിയിച്ചു. (kerala varma election ksu)
Read Also: കേരള വർമ്മ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയം റദ്ദാക്കി; റീ കൗണ്ടിംഗ് നടത്തണമെന്ന് ഹൈക്കോടതി
കെ.എസ്.യുവിൻ്റെ വാർത്താകുറിപ്പ്:
രാഷ്ട്രീയമായും നിയമപരവുമായുള്ള വലിയൊരു പോരാട്ടത്തിനാണ് കെ.എസ്.യു നേതൃത്വം നൽകിയത്. പക്ഷേ, റീ ഇലക്ഷൻ നടത്തണമെന്നായിരുന്നു കെ.എസ്.യുവിൻ്റെയും കേരള വർമ്മയിലെ വിദ്യാർത്ഥികളുടെയും ആവശ്യം. കേരളവർമ്മയിൽ ജനാധിപത്യത്തെ അടിമറിക്കുന്ന സമീപനമാണ് എസ്.എഫ്.ഐ സ്വീകരിച്ചത്.ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം വിജയിച്ചത് കെ.എസ്.യുവിൻ്റെ എസ് ശ്രീക്കുട്ടനായിരുന്നു.തുടർന്ന് എസ്.എഫ്.ഐ ചെയർമാൻ സ്ഥാനാർത്ഥിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിംഗ് നടത്തിയത്.ആ കത്ത് പോലും ഉചിതമായ മാർഗ്ഗത്തിലല്ല എന്ന് കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. റീ കൗണ്ടിംഗിൽ ഒട്ടനവധി അനഭലഷണീയ പ്രവണതകൾ നടന്നതുകൊണ്ടാണ് കെ.എസ്.യുവിന് റീകൗണ്ടിങ് ഒരു ഘട്ടത്തിൽ ബഹിഷ്ക്കരിക്കേണ്ട സാഹചര്യമുണ്ടായത്. കെ എസ് യു ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ബഹു ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുള്ളതാണ്.
എസ്എഫ്ഐ അവകാശപ്പെട്ടത് തങ്ങളുടെ ചെയർമാൻ സ്ഥാനാർത്ഥി അനിരുദ്ധനാണ് ചെയർമാനായി വിജയിച്ചത് എന്നാണ്.ഒരു വോട്ടിൻ്റെ വ്യത്യാസത്തിൽ ജയിച്ചത് എസ്എഫ്ഐ സ്ഥാനാർത്ഥിയാണ് എന്ന്, വ്യാജമായി നിർമ്മിച്ച ടാബുലേഷൻ ഷീറ്റ് ഉയർത്തി കാട്ടി മാധ്യമ ചർച്ചകളിൽ ഉൾപ്പടെ തെറ്റിദ്ധരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഉൾപ്പടെയുള്ള നേതാക്കൾ ശ്രമിച്ചത്.
വ്യാജടാബുലേഷൻ ഷീറ്റ് നിർമ്മിക്കാൻ അവരെ സഹായിച്ചത് മുൻ കാല എസ്എഫ്ഐ സഹയാത്രികരായ കേരള വർമ്മ കോളേജിലെ മൂന്ന് അധ്യാപകരാണ്. ഇക്കാര്യത്തിൽ കെ.എസ്.യു തുടക്കം മുതൽ ആക്ഷേപം ഉന്നയിച്ചതാണ്. കോളേജിലെ കമ്പ്യൂട്ടറും, മെയിൽ ഐഡിയും ഉൾപ്പടെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ പരാതിയും നിലനിൽക്കുകയാണ്.
ബാലറ്റ് പേപ്പറുകൾ ഇത്രയും ദിവസങ്ങളായിട്ടും കോളേജിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നു എന്നത് ഏതു തരത്തിലുള്ള ക്രമക്കേടിനും ഇടവരുത്തുന്നതാണ്. നാല്പത്തിയെട്ട് മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് കോളേജിലെ സ്ട്രോങ്ങ് റൂമിലേക്ക് ബാലറ്റ് പേപ്പർ മാറ്റിയത്. തുടർന്ന് ട്രഷറിയിലേക്ക് ബാലറ്റ് ഉൾപ്പെടെ ഉള്ളവ മാറ്റി. കോടതി ആവശ്യപ്പെട്ട രേഖകൾ എടുക്കുന്നതിനായി കോളേജിലേക്ക് കൊണ്ട് വന്ന രേഖകൾ തിരികെ ട്രഷറിയിലേക്ക് കൊണ്ട് പോയിട്ടില്ല, കോളേജ് ഓഫീസിലെ സ്ട്രോങ്ങ് മുറിയിലാണ് ഉള്ളത്. എസ്എഫ്ഐ രാത്രിയിൽ പോലും സ്വൈര്യ വിഹാരം നടത്തുന്ന ക്യാമ്പസിൽ ഇതിനോടകം തന്നെ ക്രമക്കേടുകൾ നടന്നിട്ടുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അലോഷ്യസ് സേവ്യർ പറഞ്ഞു. അതു കൊണ്ട് തന്നെ റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തണമെന്ന് ആവശ്യപ്പെട്ടാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്നു കെ എസ് യു കരുതുന്നില്ല. ഈ സാഹചര്യത്തിൽ കെ.എസ്.യുവിനും കേരള വർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കേരളവർമ്മയിൽ ജനാധിപത്യത്തെ തച്ചു തകർക്കാൻ ശ്രമിച്ച എസ്.എഫ്.ഐ ശ്രീക്കുട്ടനോടും വിദ്യാർത്ഥി സമൂഹത്തോടും മാപ്പു പറയണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
Story Highlights: kerala varma college election ksu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here