ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക ലക്ഷ്യം; ഭാരതീയ ന്യായസംഹിത ഉള്‍പ്പെടെയുള്ള ബില്ലുകള്‍ രാജ്യസഭയിലും പാസാക്കി

ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ രാജ്യസഭയിലും പാസായി. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ ആണ് രാജ്യസഭ പാസാക്കിയത്. പുതിയ നിയമങ്ങളുടെ കടന്നുവരവ് ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബില്ലുകള്‍ പാസാക്കിയ സാഹചര്യത്തില്‍ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. (Parliament passes 3 criminal law reform bills)
1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1898-ലെ ക്രിമിനല്‍ നടപടിച്ചട്ടം, 1872-ലെ ഇന്ത്യന്‍ തെളിവ് നിയമം ഇവയ്ക്ക് പകരമായിട്ടാണ് പുതിയ നിയമനിര്‍മ്മാണം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമങ്ങള്‍ രാജ്യത്തിന് പുതിയ സുരക്ഷാ സങ്കല്പവും, സമയബന്ധിത നീതി നിര്‍വഹണവും ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
പുതിയ ബില്ലുകള്‍ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നു മുതല്‍ 14 ദിവസം വരെയേ പോലീസിന് എടുക്കാനാവൂ. മൂന്ന് മുതല്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്ന് ദിവസത്തിനകം എഫ്‌ഐആര്‍ ഫയല്‍ ചെയ്യണം. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷയാണ് പുതിയ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷ.
രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷണറന്മാരുടെ നിയമന ഭേദഗതി ബില്ല് ലോകസഭ പാസാക്കി. മാര്‍ച്ചിലെ സുപ്രീംകോടതി ഉത്തരവ് മറികടക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. നിയമനിര്‍മ്മാണ നടപടികള്‍ തടസ്സമില്ലാതെ നടന്ന ഇന്ന് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനും സഭ സാക്ഷ്യം വഹിച്ചു. പുതിയ മൂന്നു നിയമങ്ങള്‍ പാസാക്കിയത് ചരിത്ര നിമിഷം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നുള്ള മോചനമാണ് രാജ്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Story Highlights: Parliament passes 3 criminal law reform bills
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here