‘കേക്ക്, വൈൻ, രോമാഞ്ചം’ പ്രസ്താവന പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല: സജി ചെറിയാൻ

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ. തന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. ‘കേക്ക് , വൈൻ, രോമാഞ്ചം’ എന്ന ഭാഗം പ്രയാസം ഉണ്ടാക്കിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. എന്നാൽ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്നമല്ല ഞാൻ ഉന്നയിച്ചത്. മണിപ്പുർ പ്രശ്നത്തിൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് തന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്പ്പെട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
താൻ ഒരു രാഷ്ട്രിയ പ്രശ്നമാണ് ഉന്നയിച്ചത്, താൻ ഒരു മതേതരവാദിയാണ്. അത് പൊതു സമൂഹത്തിൽ പങ്കുവച്ചു. പങ്കെടുത്തവരാരും പ്രശ്നങ്ങൾ ഉന്നയിച്ചില്ല. ആരെയാണ് ഇവർ ഭയപ്പെടുന്നത്.ഇതൊരു ജനാധിപത്യ രാജ്യമല്ലെയെന്നും അദ്ദേഹം ചോദിച്ചു. മണിപ്പൂർ പ്രശ്നം സ്നേഹബുദ്ധ്യ എങ്കിലും ഉന്നയിക്കണമായിരുന്നു. ഈ പ്രശ്നത്തിൽ കോൺഗ്രസ് ബിജെപിക്കെതിരെ ഒരു വാക്ക് മിണ്ടിയോ, ന്യൂനപക്ഷ വിഭാഗത്തിന് നല്ല ആശങ്കയുണ്ട്. ഇവിടെ ഇടതുപക്ഷം ഉള്ളതു കൊണ്ടാണ് ആ പ്രശ്നം ഇല്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി വി മുരളീധരൻ മുതലെടുപ്പിന് ശ്രമിക്കുകയാണ്. മുസ്ലീമിനെ അകറ്റി ക്രിസ്ത്യാനിയെ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വീടുകൾ കയറി മുസ്ലീങ്ങളെ കുറിച്ച് കുറ്റം പറയുന്നു. ആ പ്രസ്താവന മുരളീധരന് കൊണ്ടു. ചില മാധ്യമങ്ങൾ തന്നെ വ്യക്തിപരമായി അക്രമിച്ചു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മരണം വരെ പോരാടുമെന്നും അതാണ് തന്റെ രാഷ്ട്രിയ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: Minister Saji cherian reacts church controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here