‘എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ല’; സ്പീക്കർ എഎൻ ഷംസീർ

എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് സ്പീക്കർ എഎൻ ഷംസീർ. എംടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. എംടി എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്കറിയില്ല. അത് അദ്ദേഹം തന്നെ പറയണം എന്നും ഷംസീർ പറഞ്ഞു. (mt vasudevan nair shamseer)
മാധ്യമങ്ങളാണ് ആദ്യം സ്വയം വിമർശനം നടത്തേണ്ടത്. ഇ.എം.എസ് ജീവിച്ചിരുന്നപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. എം.ടിയുടെ വിമർശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാം. പാർട്ടി ആംഗിൾ സംസാരിക്കാൻ തനിക്ക് പരിമിതിയുണ്ട്. താൻ ഇരിക്കുന്ന പദവി അനുസരിച്ച് രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവില്ല എന്നും ഷംസീർ കൂട്ടിച്ചേർത്തു.
എംടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രാധാന്യം, ഇ എം എസ് നൽകിയ സംഭാവനകൾ എന്നിവ എടുത്ത് പറയുകയായിരുന്നു എംടി എന്ന് റിയാസ് പറഞ്ഞു. എംടിയും മുഖ്യമന്ത്രിയും സന്തോഷത്തോടെ ഏറെ നേരം സംസാരിച്ചു. ഇത് ആണോ മാധ്യമ പ്രവർത്തനമെന്നും റിയാസ് ചോദിച്ചു.
Read Also: എം ടി പറഞ്ഞത് കേരളം കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ; വി ഡി സതീശൻ
എം.ടിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്നും വിമർശനം കേന്ദ്ര സർക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു. എം.ടി യുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. പിണറായി പലർക്കും എന്നത് പോലെ തനിക്കും മഹാനാണ്. മന്നത്ത് പത്മനാഭൻ, ശ്രീ നാരായണ ഗുരു, ഇഎംഎസ്, എകെജി എന്നിവരുടെ ഒക്കെ ചിത്രങ്ങൾ പലരും ആരാധിക്കുന്നുണ്ട്. അത് പോലെ തന്നെയാണ് പിണറായിയോടുള്ള ബഹുമാനമെന്നും ഇപി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസംഗം. അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി വരുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷഭാഷയിലാണ് വിമർശിച്ചത്.
പിണറായി വിജയൻ ജനപിന്തുണയുള്ള നേതാവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നവകേരള സദസ് അതിന്റെ തെളിവാണ്. നവകേരള സദസിലെ പിന്തുണ കണ്ട് വിറളിപൂണ്ട് എംടി യുടെ പരാമർശത്തെ തിരിച്ചുവിടുന്നു. എംടി തന്നെ ഇക്കാര്യം നിഷേധിച്ചു. എംടി ഉദ്ദേശിച്ചതിനെ വളച്ചൊടിച്ചു എന്നും സജി ചെറിയാൻ പറഞ്ഞു.
Story Highlights: mt vasudevan nair an shamseer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here