Advertisement

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അനായാസം; 3 ഫിഫ്റ്റികൾ, 175 റൺസ് ലീഡ്

January 26, 2024
Google News 2 minutes Read
india lead england test

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് എന്ന നിലയിലാണ്. 175 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യക്കുള്ളത്. നിലവിൽ രവീന്ദ്ര ജഡേജയും (81) അക്സർ പട്ടേലുമാണ് (35) ക്രീസിൽ. (india lead england test)

രണ്ടാം ദിനം കളി ആരംഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ജയ്സ്വാളിനെ നഷ്ടമായി. 74 പന്തിൽ 80 റൺസ് നേടിയ യശസ്വിയെ ജോ റൂട്ട് സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. ഏറെ വൈകാതെ ടോം ഹാർട്ലിയുടെ ആദ്യ ടെസ്റ്റ് വിക്കറ്റായി ശുഭ്മൻ ഗില്ലും (23) മടങ്ങി.

Read Also: ടി-20 മോഡിൽ യശസ്വി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

നാലാം വിക്കറ്റിൽ കെഎൽ രാഹുലും ശ്രേയാസും അയ്യരും ചേർന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. 64 റൺസ് നീണ്ട ഈ കൂട്ടുകെട്ടിനൊടുവിൽ രെഹാൻ അഹ്മദിനു വിക്കറ്റ് സമ്മാനിച്ച് അയ്യർ (35) മടങ്ങി. അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയുമൊത്ത് രാഹുൽ വീണ്ടും ഇന്ത്യയെ മുന്നോട്ടുനയിച്ചു. 65 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ഹാർട്ലിയുടെ രണ്ടാം വിക്കറ്റായി രാഹുൽ (86) പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. ആറാം വിക്കറ്റിൽ ജഡേജയും ശ്രീകർ ഭരതും ചേർന്ന് 68 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 41 റൺസ് നേടിയ ഭരതിനെ പുറത്താക്കി ജോ റൂട്ട് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അശ്വിൻ (1) റണ്ണൗട്ടായി. 9ആം നമ്പറിൽ കളത്തിലെത്തിയ അക്സർ പട്ടേൽ ഉറച്ചുനിന്നതോടെ ഇന്ത്യ പിടുമുറുക്കി. അപരാജിതമായ എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 63 റൺസാണ് കൂട്ടിച്ചേർത്തത്.

ആക്രമിച്ചാണ് ഇന്ത്യ ആദ്യ ദിനം തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ യശസ്വി തകർപ്പൻ ഫോമിലായിരുന്നു. ആദ്യ ടെസ്റ്റ് കളിക്കുന്ന സ്പിന്നർ ടോം ഹാർട്ലിയെ തെരഞ്ഞുപിടിച്ച് ആക്രമിച്ച യശസ്വി അനായാസം സ്കോർ ഉയർത്തി. ജാക്ക് ലീച്ച് വന്നതോടെ റൺ നിരക്ക് കുറഞ്ഞെങ്കിലും ഒരു വശത്തുകൂടി സ്കോർ കുതിച്ചു. രോഹിത് ശർമ്മയും അനായാസം ബൗണ്ടറികൾ കണ്ടെത്തി. ഇതിനിടെ 47 പന്തിൽ യശസ്വി ഫിഫ്റ്റി തികച്ചു. 80 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ഒടുവിൽ ലീച്ചാണ് തകർത്തത്. ക്രീസ് വിട്ടിറങ്ങി കൂറ്റൻ ഷോട്ടിനു ശ്രമിച്ച രോഹിതിനെ (24) ബെൻ സ്റ്റോക്സ് പിടികൂടി.

മൂന്നാം നമ്പറിലെത്തിയ ഗിൽ പ്രതിരോധത്തിൻ്റെ മാർഗമാണ് സ്വീകരിച്ചതെങ്കിലും ബൗണ്ടറികൾ സ്കോർ ചെയ്യുന്നത് തുടർന്ന യശസ്വി ഇന്ത്യയെ കരുത്തുറ്റ നിലയിലെത്തിക്കുകയായിരുന്നു.

Story Highlights: india 175 lead england first test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here