Advertisement

ബാബരി വിധിയുടെ ഞെട്ടൽ മാറുംമുമ്പാണ് ഗ്യാൻവാപി വിധി വന്നത്, മതേതര മനസ്സുകൾക്ക് ആഴത്തിൽ മുറിവേറ്റു; കെ.എൻ.എം

February 1, 2024
0 minutes Read
Gyanvapi Mosque verdict; knm responds

ഗ്യാൻ വാപി മസ്ജിദിന് താഴെ പൂജക്കായി തുറന്ന് കൊടുക്കണമെന്ന വാരാണസി കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കേരള നദുവത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുള്ള കോയ മദനി. ബാബരി വിധിയുടെ ഞെട്ടലിൽ നിന്നും രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷവും മതനിരപേക്ഷപക്ഷവും കര കയറുന്നതിനു മുമ്പ് തന്നെ ഗ്യാൻവാപി വിധി വന്നത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്നതാണ്.

രാജ്യത്ത് സംഘപരിവാർ നോട്ടമിട്ട മുസ്‌ലിം പള്ളികളിൽ ഓരോന്നായി പ്രശ്നങ്ങൾ സൃഷ്ടിച്ച് കോടതി കയറ്റി അനുകൂല വിധി സമ്പാദിക്കുന്ന രീതി അംഗീകരിക്കാൻ കഴിയില്ല. ഗ്യാൻ വാപി വിധി മതേതര മനസ്സുകൾക്ക് ആഴത്തിലുള്ള മുറിവ് ഏല്പിക്കുന്നതാണ്. നിയമ പോരാട്ടത്തിലൂടെ ഗ്യാൻ വാപി മസ്ജിദ്‌ പൂർണമായി വീണ്ടെടുക്കാൻ മത നിരപേക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.

വാരാണസി കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെയും പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് ആരാധന നടന്നത്. പൂജ ആരംഭിക്കാൻ ക്രമീകരണമൊരുക്കാൻ ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകിയിരുന്നു.

ക്രമസമാധാനപാലനത്തിന് നടപടി സ്വീകരിച്ചതായി വാരാണസി പൊലീസ് കമ്മീഷണർ അശോക് ജെയ്ൻ അറിയിച്ചു. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നൽകിയിരുന്നത്. ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

എഎസ്ഐ സർവേ ഓപ്പറേഷൻ സമയത്ത് സുപ്രീം കോടതി സീൽ ചെയ്യാൻ ഉത്തരവിട്ട പള്ളിയുടെ ബേസ്‌മെൻ്റിലേക്കുള്ള പ്രവേശനം തടയുന്ന ബാരിക്കേഡുകൾ നീക്കംചെയ്യാൻ ക്രമീകരണം ചെയ്യണമെന്ന് കോടതി നിർദ്ദേശം നൽകുകയായിരുന്നു. പൂജ നടത്തുന്ന പ്രദേശത്ത് ഇരുമ്പ് വേലിക്കെട്ടി തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top